പാലാ : പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ വാഹന ഉടമയായ പിതാവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഫെബ്രുവരി 13 ന് രാവിലെ ആറിന് പ്രവിത്താനം എം കെ എം ആശുപത്രിയ്ക്കു സമീപം ഉണ്ടായ അപകടത്തിൽ കാൽനടക്കാരി മരിച്ച സംഭവത്തിലാണ് നടപടി. കാൽനട യാത്രക്കാരിയായ ളാലം വില്ലേജ് അന്തിനാട് പി.ഒ. യിൽ മഞ്ഞക്കുന്നേൽ വീട്ടിൽ മാണി ഭാര്യ റോസമ്മ മാണി (80) പരിക്കേറ്റ് ചികിത്സയിലിരിയ്ക്കെയാണ് മരിച്ചത്.
സംഭവത്തിൽ പാലാ പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. അപകടത്തിന് കാരണമായ കെ എൽ -07-ബി ടി-4103 മോട്ടോർസൈക്കിൾ ഓടിച്ചിരുന്നത് വാഹനത്തിന്റെ രജിസ്ട്രേഡ് ഓണറിന്റെ പ്രായപൂർത്തിയാകാത്ത മകനായിരുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഉപയോഗത്തിനായി നൽകിയതിനാൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമസ്ഥനായ ളാലം വില്ലേജിൽ പയപ്പാർ കരയിൽ അന്ത്യാളം ഭാഗത്ത് ചെരിവുപുരയിടത്തിൽ വീട്ടിൽ രാജേഷ് സി.എം (44) നെ പ്രതിയാക്കി കേസ്സിന്റെ അന്വേഷണം നടന്നുവരികയാണ്. അപകടത്തിന് കാരണമായ വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് ക്യാൻസൽ ചെയ്യുന്നതിനുള്ള നടപടി മോട്ടോർ വാഹന വകുപ്പും സ്വീകരിച്ചിട്ടുണ്ട്. സംഭവസമയം വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത മകനെതിരെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് വിവരത്തിന് റിപ്പോർട്ട് നൽകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത (18 വയസിനു താഴെ )ഒരാൾ പൊതുനിരത്തിലൂടെ വാഹനം ഓടിക്കുകയും ഒരു കുറ്റം ചെയ്യുകയും ചെയ്താൽ ആ കുട്ടിയുടെ പിതാവ് അല്ലെങ്കിൽ രക്ഷകർത്താവ് അല്ലെങ്കിൽ വാഹനത്തിന്റെ രെജിസ്ട്രേഡ് ഉടമ മോട്ടോർ വെഹിക്കിൾ ആക്ട്.4,180 r/w199A പ്രകാരം രണ്ട് കുറ്റവും ചെയ്തതായി കണക്കാക്കപ്പെടും അയാൾക്ക് 3 വർഷം വരെ തടവും പിഴയും വരെ ശിക്ഷ ലഭിക്കാവുന്നതുമാണ്കൂടാതെ വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ്സാകുന്നത് വരെ ലൈസൻസ് ലഭിക്കുന്നതിന് വിലക്കും വരും. അതുകൊണ്ടും ബാധ്യത തീരുന്നില്ല. നഷ്ടപരിഹാരത്തുകയും രജിസ്ട്രേഡ് ഉടമ നൽകേണ്ടിവരും. ഇത്തരമൊരു ദുരന്തം വരുത്തിവെക്കാതെ വരാൻപോകുന്ന അവധിക്കാലത്ത് പ്രത്യേകിച്ചും കുട്ടികൾ ഇങ്ങനെയുള്ള പ്രവർത്തികളിൽ ഏർപ്പെടാതിരിക്കാൻ രക്ഷകർത്താക്കൾ ജാഗ്രത കാണിക്കണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ അറിയിച്ചു.