പനച്ചിക്കാട് പഞ്ചായത്തിലെ കെ റെയിൽ വിവാദം ; പഞ്ചായത്ത് ഓഫിസ് ഉപരോധിച്ച് സി.പി.എം ; പ്രതിഷേധത്തിനൊടുവിൽ വീട്ടുടമയ്ക്ക് അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി; സെക്രട്ടറി ശ്രമിച്ചത് സമരം കൊഴുപ്പിക്കാനെന്ന് സിപിഎം

കോട്ടയം : പനച്ചിക്കാട് പഞ്ചായത്തിൽ കെ. റെയിലിന്റെ പേരിലുണ്ടായ വിവാദത്തിന് താല്കാലിക വിരാമം. രണ്ടാം നില നിർമ്മിക്കാൻ അപേക്ഷ നൽകിയ വീട്ടുടമയ്ക്ക് അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി. അപേക്ഷ നിരസിച്ചത് വിവാദമായതോടെ സിപിഎം നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ അപേക്ഷകളിൽ നിന്നും 750 രൂപ ഫീസ് സ്വീകരിച്ച ശേഷം അനുമതി നൽകിയത്. രാവിലെ അപേക്ഷ നിരസിച്ചത് വിവാദമായതോടെ സിപിഎം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. ഇതോടെയാണ് ഇപ്പോൾ അനുമതി നൽകാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറായത്.

Advertisements

പനച്ചിക്കാട് പഞ്ചായത്തില്‍ വീടിന്റെ രണ്ടാംനില പണിയാന്‍ കെ റെയില്‍ അനുമതി വേണമെന്ന് വീട്ടുടമസ്ഥനോട് പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതാണ് രാവിലെ വിവാദമായി മാറിയത്. വീടിന് എക്‌സ്റ്റെന്‍ഷന്‍ നടത്താന്‍ കെ റെയിലിന്റെ അനുമതി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി വീട്ടുടമസ്ഥനായ ജിമ്മിയെ അറിയിക്കുകയായിരുന്നു. വീട് ബഫര്‍ സോണ്‍ പരിധിയിലെന്നും എന്‍ഒസി നല്‍കണമെന്നും സെക്രട്ടറി പറഞ്ഞു. കെറെയില്‍ തഹസില്‍ദാര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ കത്തിന്റെ പകര്‍പ്പ് ജാഗ്രതാ ന്യൂസ് രാവിലെ പുറത്ത് വിട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടിന് രണ്ടാംനില പണിയാന്‍ അനുമതി തേടി ജിമ്മി ഡിസംബറില്‍ പനച്ചിക്കാട് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. പഞ്ചായത്ത് അധികൃതര്‍ സ്ഥലപരിശോധനയ്ക്ക് എത്തിയപ്പോള്‍ സ്ഥലം ബഫര്‍ സോണ്‍ പരിധിയിലാണെന്നും കെറെയില്‍ തഹസില്‍ദാരുടെ അനുമതി നേടണമെന്നും അറിയിച്ചു. ഇതേത്തുടര്‍ന്ന് സെക്രട്ടറി നല്‍കിയ ലെറ്റര്‍ ഫെബ്രുവരിയില്‍ കോട്ടയം കളക്ട്രേറ്റിലെത്തി കൈമാറി. എല്ലാ ആഴ്ചയും അപേക്ഷയിന്മേലുള്ള പുരോഗതി അന്വേഷിച്ചിട്ടും നടപടി ഉണ്ടായില്ല.

ഇതേതുടർന്നാണ് വീട്ടുടമ മാധ്യമങ്ങളെ സമീപിച്ചത്. സംഭവം വാർത്തയായതോടെ സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനച്ചിക്കാട് പഞ്ചായത്തിൽ ഉപരോധസമരം നടത്തി. പഞ്ചായത്തിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച സിപിഎം എം സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്. ഭരണം നടത്തുന്ന യുഡിഎഫുമായി ചേർന്ന് പഞ്ചായത്ത് സെക്രട്ടറി കെ റെയിൽ സമരം കൊഴുപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നായിരുന്നു സിപിഎം ആരോപണം. ഇതിനുപിന്നാലെയാണ് പഞ്ചായത്ത് സെക്രട്ടറി തന്നെ നേരിട്ട് ഇടപെട്ട് അപേക്ഷകളിൽ നിന്നും അപേക്ഷാ ഫീസ് വാങ്ങി അനുമതി നൽകിയത്.

കെ റെയിൽ നൽകിയ വിശദീകരണമാണ് വിഷയത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി വിശദീകരിച്ചു. കെ.റെയിൽ അധികൃതരുമായി ചർച്ച ചെയ്ത ശേഷമാണ് നിർമ്മാണത്തിന് അനുമതി നൽകുന്നതിന് തടസ്സമില്ലെന്ന് അറിഞ്ഞതെന്നും സെക്രട്ടറി അറിയിച്ചു. എന്നാൽ വാർത്ത പുറത്തുവന്നതോടെ കെ റെയിൽ വീണ്ടും വിവാദമായി മാറിയിട്ടുണ്ട്.

Hot Topics

Related Articles