കോഴിക്കോട്: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സഹോദരൻ പികെ ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്. സഹോദരൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും പികെ ഫിറോസ് പറഞ്ഞു. പൊലീസ് പിടികൂടിയ റിയാസ് സിപിഎം പ്രവർത്തകനാണെന്നും ഇയാളെ പ്രാദേശിക നേതാക്കൾ ഇറക്കി കൊണ്ടുപോയെന്നും പികെ ഫിറോസ് ആരോപിച്ചു. സഹോദരൻ്റെ അറസ്റ്റിൽ പികെ ഫിറോസിനെതിരെ വ്യാപകമായി രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നതോടെയാണ് ഫിറോസ് മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്.
പൊലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആക്രമിച്ചുവെന്നതാണ് ചുമത്തിയ കുറ്റം. സഹോദരൻ നടത്തിയ കുറ്റകൃത്യത്തിന് തന്നെ പഴിചാരുന്നു. തൻ്റെ രാഷ്ട്രീയം വേറെ, സഹോദരൻ്റെ രാഷ്ട്രീയം വേറെയുമാണ്. തൻ്റെ രാഷ്ട്രീയത്തെ വിമർശിക്കുന്നയാളാണ് സഹോദരൻ. പൊലീസ് പിടികൂടിയ റിയാസ് തൊടുകയിൽ സിപിഎം പ്രവർത്തകനാണ്. റിയാസിനെ ഇന്നലെ തന്നെ വിട്ടയയച്ചു. സിപിഎം പ്രാദേശിക നേതാക്കൾ എത്തിയാണ് റിയാസിനെ ഇറക്കി കൊണ്ടുപോയത്. ലീഗ് പ്രവർത്തകർ ആരും തൻ്റെ സഹോദരനെ കാണാൻ പോയിട്ടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം. കുടുംബത്തിലെ ആരെങ്കിലും ചെയ്ത തെറ്റു കൊണ്ട് വായ അടപ്പിക്കാമെന്ന് കരുതേണ്ടെന്നും പികെ ഫിറോസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാതൃകപരമായ ശിക്ഷ ലഭിക്കണം. ബിനീഷ് കോടിയേരി ചെയ്ത തെറ്റിന് അദ്ദേഹത്തിൻ്റെ പിതാവ് രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. ബിനീഷിൻ്റെ അറസ്റ്റിൽ കോടിയേരി രാജിവെക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സഹോദരനെ രക്ഷിക്കാൻ ഇടപെട്ടിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. സഹോദരൻ മുസ്ലീം ലീഗ് പ്രവർത്തകനല്ല. റിയാസ് സിപിഎം പ്രവർത്തകൻ ആണന്നെത് മറച്ചുവെക്കുകയാണ്. പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്. ബുജൈർ എന്ത് കുറ്റകൃത്യം ചെയ്താലും മാതൃകാപരമായ ശിക്ഷ നൽകണമെന്നും പികെ ഫിറോസ് പറഞ്ഞു.
അതേസമയം, പികെ ബുജൈറിനെ കോടതി റിമാൻറ് ചെയ്തു. കുന്നമംഗലം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻ്റെതാണ് നടപടി