കോട്ടയം : കടുത്തുരുത്തി അറുനൂറ്റി മംഗലത്ത് സി ബി ഐ ഉദ്യോഗസ്ഥൻ ചമഞ് വയോധികനായ വൈദികൻ്റെ 11 ലക്ഷം തട്ടിയ കേസിൽ ഗുജറാത്തിൽ നിന്നും പ്രതി അറസ്റ്റിൽ. ഗുജറാത്ത് വഡോദറ ന്യൂ സാമ സാമ റോഡിൽ പഞ്ചം ഹൈറ്റ്സിന് സമീപം ഹരികപൂർ സൊസൈറ്റിയിൽ 108 ൽ മന്ദീപ് സിങ്ങിനെയാണ് കോട്ടയം കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെനീഷ് ഇല്ലിക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കടുത്തുരുത്തി അറുനൂറ്റിമംഗലത്തെ വൈദികനായ അഗസ്റ്റിൻ ജോസഫിനെ (70) യാണ് സിബിഐ ചമഞ് വെർച്വൽ അറസ്റ്റിന് വിധേയനാക്കിയത്. സി ബി ഐ ഉദ്യോഗസ്ഥർ ആണ് എന്നും താങ്കളുടെ അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നതായും കാട്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം വൈദികനെ കുടുക്കിയത്. തുടർന്ന് , ഇദേഹത്തിൻ്റെ അക്കൗണ്ടിൽ നിന്നും 11 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്ത് എടുക്കുകയും ചെയതു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് , രണ്ടാം ദിവസം വീണ്ടും തടിപ്പ് സംഘം വൈദികനെ ഫോണിൽ ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയും ആയിരുന്നു. ഇതേ തുടർന്ന് വൈദികൻ കടുത്തുരുത്തി പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിൻ്റെ നിർദേശാനുസരണം കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രുപീകരിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വൈക്കം ഡി വൈ എസ് പി ടി.ബി വിജയൻ്റെ മേൽനോട്ടത്തിൽ കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെനീഷ് ഇല്ലിക്കൽ , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഇ.എ അനീഷ് , അജീഷ് പി , സുമൻ ടി മണി എന്നിവർ ഗുജറാത്തിലേയ്ക്ക് തിരിച്ചു. ഗുജറാത്ത് വഡോദരയിലെ ആക്സിസ് ബാങ്കിലെ അക്കൗണ്ടിലാണ് വൈദികൻ്റെ പണം എത്തിയിരുന്നത്. തുടർന്ന് ഈ അക്കൗണ്ട് പരിശോധിച്ചപ്പോൾ 11 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തി. ഗുജറാത്തിൽ താമസിക്കുന്ന ഹരിയാന സ്വദേശിയായ മന്ദീപ് സിങ്ങാണ് പണം പിൻവലിച്ചത്. രണ്ട് ചെക്കുകൾ ഉപയോഗിച്ച് ബാങ്കിൽ നേരിട്ട് എത്തി ഇയാൾ പണം പിൻവലിക്കുകയായിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് , പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഗുജറാത്ത് കോടതിയിൽ ഹാജരാക്കിയ ശേഷം കേരളത്തിലേയ്ക്ക് എത്തിക്കും.