സംസ്ഥാന സര്‍ക്കാര്‍ പൊന്തന്‍പുഴ നിവാസികള്‍ക്കൊപ്പം: മന്ത്രി കെ രാജന്‍

റാന്നി : നിയമപരമായ നടപടി സ്വീകരിച്ച് പൊന്തന്‍പുഴ നിവാസികള്‍ക്ക് പട്ടയം നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ജില്ലാതല പട്ടയമേള റാന്നിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അവരുടേതല്ലാത്തതും റവന്യു വകുപ്പിന്റേതല്ലാത്തതുമായ പ്രശ്‌നം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പൊന്തന്‍പുഴയിലുള്ളവര്‍. ഈ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നം സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കും. റവന്യുമന്ത്രിയുടെ മുന്‍ഗണനാ പദ്ധതിയില്‍ പെരുമ്പട്ടി പട്ടയപ്രശ്നം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisements

നിയമപരമായ തടസങ്ങള്‍ ഒരുപാടുണ്ടായിരുന്നു. വനവുമായി ബന്ധപ്പെട്ട ഭൂമി അളക്കാനും വിതരണം ചെയ്യാനും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ഇതിനായി പരിവേഷ് പോര്‍ട്ടലില്‍ അപേക്ഷ നല്‍കിയിരുന്നു. ബാംഗ്ലൂരില്‍ നിന്നുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. ഇവര്‍ ഉന്നയിച്ച അഞ്ചു കാര്യങ്ങളില്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ഇവിടെ പട്ടയം നല്‍കുന്നതിനു പകരം നല്‍കാനുള്ള ഭൂമി കാണിച്ചു നല്‍കിയിട്ടുണ്ട്. കേന്ദ്ര സമിതിയുടെ അന്തിമ അനുമതി കൂടി ലഭിച്ചാല്‍ ഉടന്‍ തന്നെ പട്ടയം വിതരണം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭൂമി സംബന്ധമായി നിലനില്‍ക്കുന്ന നിയമങ്ങളും, വിധികളും, സര്‍ക്കാര്‍ ഉത്തരവുകളും നിലവിലുണ്ട്. പട്ടയം നല്‍കുമ്പോള്‍ ഇത്തരം നിയമങ്ങളും ചട്ടങ്ങളും ഓര്‍ഡറുകളും അനുസരിച്ച് മാത്രമേ കഴിയൂ. എന്നാല്‍, ഭൂരഹിതര്‍ക്ക് പട്ടയം നല്‍കാന്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും മാറ്റം വരുത്താന്‍ സംസ്ഥാനസര്‍ക്കാരിന് മടിയില്ല. മാത്രമല്ല അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ എത്ര വലിയവര്‍ ആണെങ്കിലും അവരില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് അത് സാധാരണക്കാരന് വിതരണം ചെയ്യും.

സംസ്ഥാനത്തെ എല്ലാവര്‍ക്കും ഭൂമി നല്‍കുകയെന്ന ചരിത്രദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 1,22,000 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പട്ടയമിഷന്‍ എന്ന പുതിയ ആശയം അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി 140 നിയോജകമണ്ഡലങ്ങളിലും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്ഥലം എംഎല്‍എയുടെ അധ്യക്ഷതയില്‍ റവന്യൂ ജനസഭകള്‍ രൂപീകരിച്ചു. പട്ടയം ലഭിക്കാനുള്ള അര്‍ഹരായ ആളുകളെ റവന്യു ജനസഭ കണ്ടെത്തുകയും പട്ടയ ഡാഷ് ബോര്‍ഡിലേക്ക് നല്‍കുകയും ചെയ്യും.

പട്ടയ വിതരണത്തിനുള്ള തടസങ്ങളും തര്‍ക്കങ്ങളും പഠിക്കുകയും അത് പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തഹസില്‍ദാരേക്കാള്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നോഡല്‍ ഓഫീസറായി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഡാഷ് ബോര്‍ഡിലേക്ക് പകര്‍ത്തിയ വിവരങ്ങള്‍ പരിശോധിക്കാനും അന്വേഷണം നടത്താനുമായി അഞ്ച് സമിതികളാണ് പ്രവര്‍ത്തിക്കുന്നത്.
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുഖമുദ്രാവാക്യത്തോടെയാണ് റവന്യുവകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എംപി വിശിഷ്ടാതിഥിയായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. പ്രകാശ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, പഴവങ്ങാടി ഗ്രാമപഞ്ചായത്തംഗം പി.സി. ചാക്കോ, എഡിഎം ബി. രാധാകൃഷ്ണന്‍, അടൂര്‍ ആര്‍ഡിഒ തുളസീധരന്‍പിള്ള, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദ്ദീന്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ചെറിയാന്‍ പോളച്ചിറയ്ക്കല്‍, പി.ആര്‍. പ്രസാദ്(സിപിഎം), പി.ആര്‍ ഗോപിനാഥ്(സിപിഐ), ആലിച്ചന്‍ ആറൊന്നില്‍(കേരളകോണ്‍ഗ്രസ്(എം), ജോജോ കോവൂര്‍(സിപിഐ), രാജുനെടുവംപുറം(ജനാധിപത്യകേരള കോണ്‍ഗ്രസ്), നിസാര്‍ നൂര്‍മഹല്‍(ഇന്ത്യന്‍ നാഷണല്‍ ലീഗ്), ഏബ്രഹാം കുളമല, ബിനു തെള്ളിയില്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, റെജി കൈതവന, ഡെപ്യൂട്ടി കളക്ടര്‍മാരായ ബി. ജ്യോതി, ടി.ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles