മുക്കുപണ്ടം പണയം വച്ച് ആറര ലക്ഷം തട്ടി : കടമ്മനിട്ട സ്വദേശിയായ പ്രതി പിടിയിൽ

കോഴഞ്ചേരി : മുക്കുപണ്ടം പണയം വച്ച് ആറര ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. കടമ്മനിട്ട കല്ലേലിമുക്കിൽ പ്രവർത്തിക്കുന്ന താഴയിൽ നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ ഒത്താശയോടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒന്നാം പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടുകോട്ടക്കൽ സ്വദേശി ആയ 63 കാരൻ ആണ് പിടിയിലായത്. രണ്ടും മൂന്നും പ്രതികൾ യഥാക്രമം മാനേജരും ജീവനക്കാരനുമാണ്. സ്ഥാപനത്തിലെ ലിറ്റഗേഷൻ ഓഫീസർ കോട്ടയം പുതുപ്പള്ളി എള്ളുകാല തലക്കോട്ടുച്ചാലിൽ ടി പി ഷാജിയുടെ മൊഴിപ്രകാരം ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

Advertisements

കേസിൽ ആകെ 4 പ്രതികളാണ് ഉള്ളത്.
4 തവണകളായി 125.35 ഗ്രാം തൂക്കം വരുന്ന 15 വളകൾ സ്വർണാഭരണമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണയം വെച്ച ശേഷം ആകെ 646900 രൂപയാണ് പ്രതി സ്ഥാപനത്തെ കബളിപ്പിച്ച് എടുത്തത്. രണ്ടും മൂന്നും പ്രതികൾ ചേർന്നാണ് ഇയാളിൽ നിന്നും വളകൾ സ്വീകരിച്ച് ഇത്രയും പണം നൽകിയത്. നാലാം പ്രതിയാണ് ഇയാളെ സ്ഥാപനത്തിൽ പരിചയപ്പെടുത്തിയത്. ഈ വർഷം ഏപ്രിൽ 29 മുതലാണ് തട്ടിപ്പ് നടന്നത്. മേയ് 14 ന് ഒടുവിലായി വച്ച പണയം ജൂലൈ 10 ന് പുതുക്കിവക്കുകയായിരുന്നു. ഓഗസ്റ്റ് 30 ന് നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ് ഐ അലോഷ്യസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടെ ഓഡിറ്റ് റിപ്പോർട്ട്‌ ലിറ്റഗേഷൻ ഓഫീസർ ഹാജരാക്കി. തുടർന്ന് അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ കൂടുതൽ പ്രതികളുണ്ടോ സമാന രീതിയിൽ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വിശദമായ അന്വേഷണം നടന്നുവരികയാണ്.

ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീൺ, എസ് ഐമാരായ അലോഷ്യസ്, സന്തോഷ്‌, എസ് സി പി ഒ പ്രദീപ്, സി പി ഒ മാരായ സെയ്ഫ്, വിനോദ് എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

Hot Topics

Related Articles