ശബരിമല : മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി പോലീസ് സേനയുടെ ആറാം ബാച്ചിലെ രണ്ടാംഘട്ട ഉദ്യോഗസ്ഥർ ചുമതലയേറ്റു. സ്പെഷ്യൽ ഓഫീസറായ എസ് സുജിത് ദാസിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് പുതിയ ബാച്ച് സന്നിധാനത്ത് ചുമതലയേറ്റത്.
തൊട്ടുമുമ്പത്തെ ബാച്ചിലെ 50 ശതമാനം പേരെയും നിലനിർത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം പുതിയ ബാച്ച് സേവനം തുടങ്ങിയത്. ഇവർക്ക് പകരമാണ് നിലവിൽ പുതിയ സംഘം ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. മകരവിളക്കുമായി ബന്ധപ്പെട്ട് സന്നിധാനത്തും അയ്യപ്പന്മാർ തമ്പടിക്കുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്നും ഇനിയുള്ള ദിവസങ്ങളിൽ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു. ജോലിയെന്നതിന് പുറമെ ഒരു സേവനമായി കണ്ട് പ്രവർത്തിക്കണം. ഭക്തർക്ക് നല്ലൊരു മകരവിളക്ക് ദരശനം ഉറപ്പാക്കുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മകരവിളക്കിന് കൂടുതൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജനുവരി 13 ന്ആറ് ഡിവൈ.എസ്.പി.മാർ, 15 സി.ഐമാർ, 25 എസ്.ഐ, എ.എസ്.ഐമാർ, 350 പോലീസുകാരും ശബരിമല ഡ്യൂട്ടിയിൽ പ്രവേശിക്കും. മകരവിളക്ക് മഹോത്സവ സമയത്ത് 2500 ഓളം പോലീസുദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കുക. നിലവിലെ ബാച്ചിന് ജനുവരി 20 വരെയാണ് ഡ്യൂട്ടി. നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ.എസ്.ഒ ആർ. പ്രതാപൻ നായർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.