തിരുവല്ല :
നിരവധി മോഷണകേസുകളിൽ പ്രതിയെ ബൈക്ക് മോഷണത്തിനു തിരുവല്ല പൊലീസ് പിടികൂടി. തൊടുപുഴ തൃക്കൊടിത്താനം കാരിക്കോട് താഴെതോട്ടിൽ പുള്ള് ബിജു എന്ന ടി ടി ബിജു (50) ആണ് അറസ്റ്റിലായത്. കർക്കടക വാവുബലി ദിവസം ഉച്ചക്ക് മൂന്നരയോടെ തിരുവല്ല വൈ എം സി എ ജംഗ്ഷന് സമീപമുള്ള ഫ്ലാറ്റിനു മുന്നിൽ നിന്നും കറുത്ത യുണികോൺ മോട്ടോർ സൈക്കിൾ ആണ് മോഷ്ടിക്കപ്പെട്ടത്. കോട്ടയം പായിപ്പാട് നാലുകോടി കല്ലുപറമ്പിൽ വീട്ടിൽ സുധീഷിന്റെതാണ് ബൈക്ക്. സുധീഷ് ഈ കെട്ടിടത്തിൽ മേസ്തിരി പണി ചെയ്യുകയാണ്.
മോഷണ വിവരമറിഞ്ഞ തിരുവല്ല പൊലീസ് ഇദ്ദേഹത്തിന്റെ മൊഴിപ്രകാരം കേസ് എടുത്തു. എസ് സി പി ഓ ഗിരീഷ് ആണ് മൊഴി രേഖപ്പെടുത്തിയത്. എസ് ഐ ഡൊമിനിക് മാത്യു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, മറ്റു സ്റ്റേഷനുകൾക്ക് കേസ് സംബന്ധിച്ച വിവരങ്ങൾ കൈമാറുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മോഷ്ടാവിനു വേണ്ടിയുള്ള തെരച്ചിൽ വ്യാപകമാക്കി. ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായവും ലഭ്യമാക്കി. തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലും പൊലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിലും പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ സാഹസികമായി പിടികൂടിയത്. തൊടുപുഴ ടൗണിലുള്ള ബിവറേജസിന് മുമ്പിൽ നിന്നും പ്രതിയെ ഇന്നലെ രാത്രി 10 ന് തന്ത്രപരമായ നീക്കത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിയെ വിശദമായി ചോദ്യം ചെയ്ത് തുടർ നടപടികൾക്കൊടുവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി. സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞു. ബൈക്ക് തിരുനക്കര മൈതാനിയിൽ നിന്നും ഇന്നു രാവിലെ 8.30 ന് കണ്ടെടുത്തു. മോഷണം നടത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. റെയിൽവേ സ്റ്റേഷൻ റോഡിലൂടെ നടന്നുപോയ മോഷ്ടാവ് മോട്ടോർ സൈക്കിളിന് അടുത്തെത്തി തന്റേതെന്ന് ഭാവേന കയറിയിരുന്ന് ലോക്ക് തന്ത്രപരമായി പൊട്ടിച്ച് ബൈക്ക് ഉരുട്ടി അര കിലോമീറ്റർ അകലെയുള്ള വർക്ക് ഷോപ്പിൽ എത്തി. താക്കോൽ കളഞ്ഞുപോയി, വണ്ടി ഓഫായി പ്പോയി നന്നാക്കണമെന്ന് മെക്കാനിക്കിനോട് ആവശ്യപ്പെട്ടു. തുടർന്ന് ശരിയാക്കി അവിടെനിന്നും തൊടുപുഴക്ക് ഓടിച്ചുപോയി.
സി സി ടി വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച പൊലീസ് സംഘം മോഷ്ടാവ് പുള്ള് ബിജുവാണെന്ന് മനസ്സിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്ക് മൊബൈൽ ഫോൺ തുടങ്ങിയവ മോഷ്ടിച്ചത് ഉൾപ്പെടെ 22 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് വെളിപ്പെട്ടു.
മണിക്കൂറുകളോളം വിവിധയിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വീടുകളിൽ കയറി പണപ്പിരിവ് നടത്തി മദ്യപിക്കുന്ന ശീലമുണ്ട് ഇയാൾക്ക് ആളില്ലാത്ത വീടുകളാണെങ്കിൽ അവിടെ നിന്നും പണമോ മൊബൈൽ ഫോണോ മോഷ്ടിക്കും. ഏറ്റവും ഒടുവിൽ കുറുവിലങ്ങാട് പള്ളിയിൽ നിന്നും രണ്ട് മൊബൈൽ മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ വ്യക്തമായി. കണ്ണൂർ സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ള ജയിലുകളിൽ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ടെന്ന് തുടങ്ങിയ കാര്യങ്ങൾ പൊലീസിനോട് വെളിപ്പെടുത്തി. പ്രത്യേക പൊലീസ് സംഘത്തിൽ എസ് സി പി ഓ അഖിലേഷ്, മനോജ്, പുഷ്പദാസ്, സി പി ഓ മാരായ അവിനാഷ് വിനായകൻ, ടോജോ തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.