തിരുവല്ല:
തിരുവല്ല – കാവുംഭാഗം റോഡിൽ മന്നങ്കരച്ചിറയിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു. തിരുവല്ല മന്നം കരച്ചിറയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് കുളത്തിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മുത്തൂർ ചാലക്കുഴി ഇലഞ്ഞിമൂട്ടിൽ വീട്ടിൽ രഞ്ജിയുടെ മകൻ ഐബി പി. രഞ്ജി (20) ആണ് മരിച്ചത്.
തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ പത്തരയോടെയാണ് മരിച്ചത് . അപകടത്തിൽ തിരുവല്ല കാരയ്ക്കൽ സ്വാമിപാലം ശ്രീവിലാസത്തിൽ അനിൽകുമാറിന്റെ മകൻ ജയകൃഷ്ണൻ (22) സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. അഗ്നിശമനസേന എത്തിയാണ് ഇവരെ കാറിൽനിന്ന് പുറത്തെത്തിച്ചത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. നിസാര പരിക്കേറ്റ തിരുവല്ല മുത്തൂർ സ്വദേശി അനന്തു (21) പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. ജയകൃഷ്ണന്റെ മൃതദേഹം തിരുവല്ല, താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. വ്യാഴാഴ്ച രാത്രി 11:30 യോടെ ആയിരുന്നു അപകടം. ജയകൃഷ്ണനും സുഹൃത്തുക്കളും തിരുവല്ലയിൽനിന്ന് മടങ്ങിവരവെ മുത്തൂർ കാവുംഭാഗം റോഡിൽവച്ച് കാർ നിയന്ത്രണം വിടുകയായിരുന്നു. കാർ ആദ്യം പോസ്റ്റിൽ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് വീഴുകയുമായിരുന്നു.