തിരുവല്ല വള്ളംകുളത്ത് ബിവറേജസ് ഔട്ട്ലെറ്റ് കുത്തി തുറന്നു മോഷണം: രണ്ടു ബംഗാൾ സ്വദേശികൾ പിടിയിൽ

തിരുവല്ല : തിരുവല്ലയിലെ വള്ളംകുളം പാടത്തുപാലത്ത് പ്രവർത്തിക്കുന്ന ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ ഉത്തർ ദിനാജ്പൂർ ജില്ലയിലെ കമലാഗച്ച് വില്ലേജിൽ ഷംസുജഹ (32), വെസ്റ്റ് ബംഗാൾ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ജാനകിഗച്ച് വില്ലേജിൽ മുക്താർ ഉൾഹഖ് (32) എന്നിവരാണ് അറസ്റ്റിൽ ആയത്. ഇക്കഴിഞ്ഞ ഏപ്രിൽ 29ന് അർദ്ധരാത്രിയിൽ ആയിരുന്നു മോഷണം നടന്നത്. ഔട്ട്ലെറ്റിന്റെ ഷട്ടറിന്റെ താഴ് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ പണം സൂക്ഷിക്കുന്ന ലോക്കർ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വില കൂടിയ മദ്യക്കുപ്പികളുമായി കടന്ന് കളയുകയായിരുന്നു.

Advertisements

ഔട്ട്ലെറ്റിന് ഉള്ളിലെ സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ കാലടിയിലെ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾ കഴിഞ്ഞ ദിവസം കാലടി പോലീസിന്റെ പിടിയിലായിരുന്നു. അവിടെ നടത്തിയ ചോദ്യം ചെയ്യലിലാണ് വള്ളംകുളത്തെ ബിവറേജസ് ഔട്ട്ലെറ്റിലും മോഷണം നടത്തിയത് തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചത്. തുടർന്ന് റിമാന്റിൽ കഴിഞ്ഞിരുന്ന പ്രതികളെ തിരുവല്ല പോലീസ് ആലുവ സബ് ജയിലിൽ നിന്നും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നിർമ്മാണ തൊഴിലാളികൾ എന്ന വ്യാജേനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മാറിമാറി താമസിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി എന്ന് പോലീസ് പറഞ്ഞു.

Hot Topics

Related Articles