കല്‍പറ്റ: വയനാട് ലോക്സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വൻ ലീഡിലേക്ക്. ഭൂരിപക്ഷം ഇതിനകം മൂന്നു ലക്ഷം കടന്നു. രാഹുല്‍ 567586 വോട്ടു നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സി.പി.ഐയിലെ ആനി രാജക്ക് അതിന്റെ പകുതി വോട്ടുപോലും നേടാനായില്ല.രാഹുലിന്‍റെ ഭൂരിപക്ഷം 313001 പിന്നിട്ടു. വമ്ബൻ അവകാശവാദങ്ങളുമായി ചുരം കയറിയെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ഓളമുണ്ടാക്കാനായില്ല. 132149 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണലിന്റെ ഈ ഘട്ടത്തില്‍തന്നെ രാഹുല്‍ വയനാട്ടില്‍ ജയമുറപ്പിച്ചുകഴിഞ്ഞു. 2019ല്‍ രാഹുലിന്റെ ഭൂരിപക്ഷം 4,31,770 (കിട്ടിയ വോട്ട്: 7,06,367) വോട്ടുകളായിരുന്നു.
ഇടതുമുന്നണി സ്ഥാനാര്‍ഥി പി.പി. സുനീർ 274,597 വോട്ടും എന്‍.ഡി.എക്കായി തുഷാര്‍ വെള്ളാപ്പള്ളി 78,816 വോട്ടുകളുമാണ് നേടിയത്. ഉത്തർപ്രദേശിലെ റായ്ബറേലിയിലും രാഹുല്‍ ബഹുദൂരം മുന്നിലാണ്. ബി.ജെ.പിയുടെ ദിനേശ് പ്രതാപ് സിങ്ങിനേക്കാള്‍ 179730 വോട്ടുകളുടെ ഭൂരിപക്ഷം ഇതിനകം രാഹുലിനുണ്ട്.