കാട്ടാക്കട : എല്ലാ മനുഷ്യര്‍ക്കും പേടിയുള്ള ഒന്നാണ് പാമ്ബുകള്‍. അതിപ്പോള്‍ വിഷം ഉള്ളതും ആകാം വിഷം ഇല്ലാത്തതും ആകാം. പാമ്ബിനെ കണ്ടാല്‍ പേടിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.പാമ്ബുകളില്‍ കിങ് എന്ന് അറിയപ്പെടുന്ന പാമ്ബാണ് രാജവെമ്ബാല. വിഷം കൂടിയ ഇനം പാമ്ബുകളില്‍ ഒന്ന്. അതിനെ കണ്ടാല്‍ പുരുഷന്‍മാര്‍ തന്നെ പേടിച്ച് ഓടാറുണ്ട്. എന്നാല്‍ ആ കിങ്ങിനെ വരെ ചാക്കിലാക്കിയ ഒരു പെണ്‍കരുത്തുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജി.എസ്.റോഷ്നി. ആദ്യമായിട്ടാണ് ഒരു രാജവെമ്ബാലയെ പിടിക്കാന്‍ എത്തുന്നത്. അതിന്റെ അങ്കലാപ്പോ പേടിയോ ഒന്നും റോഷ്നിയുടെ മുഖത്തില്ലായിരുന്നു. പേപ്പാറ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തില്‍ നിന്ന് രാജവെമ്ബാലയെ പിടികൂടാനാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജി എസ് റോഷ്ണി എത്തിയത്.
പാമ്ബുകളെ ശാസ്ത്രീയമായി, അതായത് പരിസ്ഥിതിക്കും മനുഷ്യര്‍ക്കും അപകടം വരുത്താതെ സുരക്ഷിതമായി പിടികൂടി അതിന്റെ സ്വാഭാവികാവാസമായ ഉള്‍വനത്തിലേക്ക് വിടേണ്ടത് ഒരു വലിയ ഉത്തരവാദിത്വമായ ജോലിയാണ്. ഇതിന് വേണ്ടിയുള്ള കൃത്യമായ പരിശീലനം വനംവകുപ്പ് നല്‍കുന്നുണ്ട്. വനംവകുപ്പിന്റെ ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് ഈ പ്രവര്‍ത്തികള്‍ ഓരോ സാഹചര്യത്തിലും നടപ്പാക്കുന്നത്. നേരിട്ട് ഇത്തരമൊരു പരിശീലനം നേടിയിട്ടുള്ള റോഷ്നി പോലുള്ള പാമ്ബുപിടിത്ത വിദഗ്ധര്‍ എപ്പോഴും ഈ നിയമങ്ങള്‍ കര്‍ശനമായി പിന്തുടരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ ലഭിച്ച വിവരമനുസരിച്ച് ആളുകള്‍ കുളിക്കുന്ന സ്ഥലത്താണ് പാമ്ബിനെ കണ്ടത്. താല്‍ക്കാലികമായി ജനങ്ങള്‍ക്ക് ഭയം ഉണ്ടാകാം എന്നതിനാല്‍ ഉടന്‍തന്നെ ആ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയും, ടീം സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയും ചെയ്തു. പാമ്ബുകളെ പിടികൂടുന്നവരുടെ ഇടയില്‍ ”രാജവെമ്ബാല” എന്നതൊരു സ്വപ്നപാമ്ബാണ്. അതിനെ സുരക്ഷിതമായി പിടികൂടി കൊള്ളുക എന്നത് വളരെ വലിയ സാഹസികതയും കൃത്യതയും ആവശ്യപ്പെടുന്ന ജോലിയാണ്. റോഷ്‌നിക്കും ഈ വലിയ പാമ്ബിനെ സമീപിച്ചപ്പോള്‍ ഒരു പ്രത്യേക മാനസികസാന്ദ്രത ആവശ്യമായിരുന്നു.
പേടിയില്ലാതെ, ആത്മവിശ്വാസത്തോടെ പാമ്ബിന്റെ സ്വഭാവം മനസ്സിലാക്കി, അതിന്റെ ഓരോ നീക്കവും വിലയിരുത്തി ആസ്വദിച്ച് പാമ്ബിനെ പിടികൂടുന്നതാണ് ഈ ജോലിയുടെ പ്രത്യേകത. ”പേടിയുണ്ടെങ്കില്‍ ഈ പണി ചെയ്യാന്‍ പറ്റില്ല’. പാമ്ബുകളുടെ ഇനത്തിലും സ്വഭാവത്തിലും വളരെ വ്യക്തമായ അറിവ് വേണം. രാജവെമ്ബാലയുടെ പ്രതികരണങ്ങള്‍ എങ്ങനെയായിരിക്കും എന്നതും അതിന്റെ ആക്രമശേഷിയും, പ്രതിരോധസാധ്യതയും എന്നിവയെക്കുറിച്ചുള്ള അറിവും അതിനെ പിടിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. പാമ്ബില്‍ ഏറ്റവും ആക്രമകാരി അണലിയാണ്.
2017ല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായാണ് റോഷ്നി ജോലിക്കു കയറിയത്. 2019-ലാണ് വനംവകുപ്പ് സുരക്ഷിതമായി എങ്ങനെ പാമ്ബിനെ പിടിക്കാമെന്നതില്‍ പരിശീലനം നല്‍കിയത്. അതിനു ശേഷം പെരുമ്ബാമ്ബ്, അണലി എന്നിവയുള്‍പ്പെടെയുള്ള പാമ്ബുകളെ റോഷ്നി പിടികൂടി. പാമ്ബുകള്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ പെട്ടുപോകുന്നതാണ്. പിടികൂടുന്ന പാമ്ബുകളെ അവയുടെ ആവാസവ്യവസ്ഥയിലേക്കു സുരക്ഷിതമായി എത്തിക്കും. പാമ്ബിനെ പിടികൂടുന്നതിനായി ടൂള്‍ കിറ്റും വനംവകുപ്പ് നല്‍കിയിട്ടുണ്ട്. ബാഗ്, പി.വി.സി. പൈപ്പ്, കൊളുത്ത് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് കിറ്റിലുള്ളത്.
ആയിരത്തോളം പാമ്ബുകളെ ഇതുവരെ റോഷ്നി പിടികൂടിയിട്ടുണ്ട്. വനംവകുപ്പില്‍ വന്നതിനു ശേഷമാണ് പാമ്ബുകളെ പിടിക്കാനുള്ള ലൈസന്‍സ് എടുത്തത്. ലൈസന്‍സ് എടുക്കുമ്ബോള്‍ റോഷ്നിയുടെ വീട്ടുകാര്‍ക്ക് ഒക്കെ പേടിയായിരുന്നു. പക്ഷേ റോഷ്നിക്ക് ഉള്ളില്‍ ഒരു ആത്മവിശ്വാസവും ഉണ്ടായിരുന്നു. പാമ്ബുകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ എല്ലാം തന്നെ ഇഷ്ടമാണ്. ഇഷ്ടമില്ലെങ്കിലാണ് അവയെ തൊടാനൊക്കെ അറയ്ക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ പേര്‍ വൊളന്റിയേഴ്‌സ് ആയി എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ വനംവകുപ്പിന് കഴിയുന്നുണ്ട്.
വന്യമൃഗങ്ങളെ രക്ഷിച്ച് പുനരധിവസിപ്പിക്കുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലേക്ക് മാറ്റം ചോദിച്ച് വാങ്ങുകയായിരുന്നു. നിലവില്‍ കുറ്റിച്ചല്‍ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലാണ് റോഷ്നി ജോലി ചെയ്യുന്നത്. സഹകരണ വകുപ്പിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സജിത് കുമാറാണ് ഭര്‍ത്താവ്. വിദ്യാര്‍ഥികളായ രണ്ടു മക്കളുമുണ്ട്. പ്രാദേശികമായി പാമ്ബിനെ പിടിക്കുന്നവരും മൂന്നു വര്‍ഷം മുന്‍പ് നടന്ന പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. ജില്ലയില്‍ പരിശീലനം ലഭിച്ച പത്തോളം പാമ്ബുപിടിത്തക്കാര്‍ സേവനത്തിനുണ്ട്.
സാധാരണ പാമ്ബിനെ പിടിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും എടുക്കാന്‍ റോഷ്‌നി അനുവദിക്കാറില്ല. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നി പാമ്ബിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ കാട്ടാക്കടയില്‍ അനുവാദമില്ലാതെ ആരോ എടുത്തു. അതോടെ മൂര്‍ഖന്‍ പാമ്ബിനെ റോഷ്നി പിടികൂടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. അതോടെ റോഷ്നിയും വൈറലായി.