മസ്കത്ത്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഒമാനിൽ പുതിയ തൊഴിൽ സമയ ക്രമം പ്രഖ്യാപിച്ചു. തൊഴിൽ മന്ത്രാലയമാണ് പുതുക്കിയ സമയക്രമം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. സർക്കാർ ഉടമസ്ഥതക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഈ സമയക്രമം ബാധകമാണ്.
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഒരു ദിവസം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തുടർച്ചയായ അഞ്ച് മണിക്കൂർ ആണ് ഔദ്യോഗിക പ്രവൃത്തി സമയമായി കണക്കാക്കിയിരിക്കുന്നത്. ഫ്ലെക്സ്ബിൾ ജോലി സമയമാണ് സർക്കാർ മേഖലയിൽ നടപ്പാക്കുന്നത്. ഇതനുസരിച്ച്, യൂനിറ്റ് മേധാവികൾക്ക് രാവിലെ ഏഴു മുതൽ ഉച്ചക്ക് 12 വരെ, എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ, രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ, രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ എന്നിങ്ങനെ ഏത് സമയ ക്രമവും സ്വീകരിക്കാവുന്നതാണ്. സ്ഥാപനത്തിൽ നേരിട്ട് എത്താതെയുള്ള വിദൂര ജോലി സംവിധാനവും പുതിയ സർക്കുലറിൽ അനുവദിക്കുന്നുണ്ട്. എന്നാൽ, 50 ശതമാനം തൊഴിലാളികളുടെ ഹാജർ നിലയെങ്കിലും സ്ഥാപനത്തിൽ ഉണ്ടായിരിക്കണമെന്നും പറയുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുസ്ലിം തൊഴിലാളികൾക്കായി ജോലി സമയം ദിവസത്തിൽ ആറ് മണിക്കൂറായി കുറച്ചിട്ടുണ്ട്. എന്നാൽ, ആഴ്ചയിൽ 30 മണിക്കൂറിൽ കവിയാൻ പാടുള്ളതല്ല. സ്വകാര്യ മേഖലയിൽ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ മോശമാകുന്ന രീതിയിൽ ബാധിക്കാത്ത വിധത്തിലുള്ള ഫ്ലെക്സിബിൾ ജോലി ക്രമീകരണങ്ങളും സാധ്യമാകുന്നിടത്തെല്ലാം വർക്ക് ഫ്രം ഹോം നൽകാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. റമദാനിലെ ആത്മീയവും മതപരവുമായ ആചാരങ്ങൾ ഉൾക്കൊള്ളുന്നതിനൊപ്പം സന്തുലിതമായ തൊഴിൽ അന്തരീക്ഷം നിലനിർത്തുക എന്നതാണ് ഈ ക്രമീകരണം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അധികൃതർ വ്യക്തമാക്കി.