കൊച്ചി : പൾസർ സുനിക്കെതിരെ വിചാരണ കോടതിയിൽ റിപ്പോർട്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്. കുറുപ്പുംപടിയിൽ ഹോട്ടലിൽ കയറി അക്രമം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഈ സംഭവത്തിൽ പൾസർ സുനിലിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പൾസർ സുനിയുടെ ജാമ്യം റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും.
നടിയെ ആക്രമിച്ചക്കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിൽ മോചിതനായ ഒന്നാം പ്രതി പൾസർ സുനിക്കെതിരെ ഇന്നലെ വീണ്ടും കേസെടുത്തിരുന്നു. എറണാകുളം കുറുപ്പുംപടിയിൽ ഹോട്ടലിൽ കയറി അതിക്രമം കാണിച്ചതിനാണ് പൊലീസ് കേസെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറുപ്പുംപടിയിലെ ഹോട്ടലിൽ കയറിയ പൾസർ സുനി ഭക്ഷണം ആവശ്യപ്പെട്ടു. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് അക്രമാസക്തനായി. ഹോട്ടലിലെ ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. ഹോട്ടലുടമ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കുറുപ്പുംപടി പൊലീസ് സുനിയെ അറസ്റ്റ് ചെയ്തു. ഭക്ഷണം വൈകിയതിനാൽ ഹോട്ടലിലെ ഗ്സാസുകൾ എറിഞ്ഞുടച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്. കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.