ദത്താത്രേയ ഹൊസബാളെ
സർകാര്യവാഹ്
രാഷ്ട്രീയ സ്വയംസേവക സംഘം
നൂറ് വർഷം പൂർത്തിയാക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം ഈ നാഴികക്കല്ലിനെ എങ്ങനെ നോക്കിക്കാണുന്നു എന്നറിയാനുള്ള ആകാംക്ഷ സ്വാഭാവികമാണ്. അത്തരം അവസരങ്ങൾ ആഘോഷിക്കാനുള്ളതല്ല, മറിച്ച് ആത്മപരിശോധന നടത്താനും ലക്ഷ്യത്തിനായി പുനർസമർപ്പിക്കാനുമുള്ളതാണെന്ന് സംഘത്തിന് തുടക്കം മുതൽ തന്നെ വ്യക്തമാണ്. പ്രസ്ഥാനത്തെ നയിച്ച സംന്യാസ തുല്യരായ ധീരരെയും ഈ യാത്രയിൽ നിസ്വാർത്ഥമായി പങ്കുചേർന്ന സ്വയംസേവകരുടെയും അവരുടെ കുടുംബങ്ങളുടെയും പരമ്പരയെയും അംഗീകരിക്കാനുള്ള അവസരം കൂടിയാണിത്. ലോകശാന്തിക്കും സമൃദ്ധിക്കും വേണ്ടി സൗഹാർദപൂർണവും ഏകാത്മവുമായ ഭാവിഭാരതത്തിനായി ഈ നൂറ് വർഷത്തെ യാത്രയെ മുന്നിൽ നിർത്തി ദൃഢനിശ്ചയം ചെയ്യുന്നതിന് സംഘ സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിൻ്റെ ജന്മദിനവും ഹിന്ദു കലണ്ടറിലെ ആദ്യ ദിനവുമായ വർഷ പ്രതിപദയെക്കാൾ മികച്ച സന്ദർഭം വേറെയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജന്മനാ ദേശഭക്തനായിരുന്നു ഡോ. ഹെഡ്‌ഗേവാർ . ഭാരതത്തോടുള്ള നിരുപാധിക സ്നേഹത്തിന്റെയും നിഷ്കളങ്കമായ സമർപ്പണത്തിന്റെയും സ്വഭാവം കുട്ടിക്കാലം മുതൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ദൃശ്യമായിരുന്നു. കൊൽക്കത്തയിൽ വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കുന്നതിനിടയിൽത്തന്നെ, സായുധ വിപ്ലവം മുതൽ സത്യഗ്രഹം വരെ ഭാരതത്തെ ബ്രിട്ടീഷ് കോളനിവാഴ്ചയിൽ നിന്ന് മോചിപ്പിക്കാൻ നടത്തിയ എല്ലാ പരിശ്രമങ്ങളിലും അദ്ദേഹം നേരിട്ട് പങ്കാളിയായി. ആ വഴികളെയെല്ലാം ഡോക്ടർജി ബഹുമാനിച്ചിരുന്നു, അവയിലൊന്നിനെയും കുറച്ചുകാണാൻ ഒരിക്കലും ശ്രമിച്ചില്ല. സാമൂഹിക പരിഷ്കരണമോ രാഷ്ട്രീയ സ്വാതന്ത്ര്യമോ എന്നത് അക്കാലത്ത് ചർച്ചാ വിഷയങ്ങളിലെ കേന്ദ്ര ബിന്ദുവായിരുന്നു. അതേസമയം തന്നെ, ഒരു ഡോക്ടറെന്ന നിലയിൽ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം കണ്ടെത്തുകയാണ് ഡോക്ടർജി ചെയ്തത്. നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടാൻ കാരണമായ അടിസ്ഥാന പ്രശ്നങ്ങൾ കണ്ടെത്തി, ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ ഡോക്ടർജി തീരുമാനിച്ചു.
ദൈനംദിന ജീവിതത്തിൽ ദേശസ്‌നേഹത്തിന്റെ അഭാവം, സങ്കുചിത പ്രാദേശിക വാദങ്ങൾക്ക് കാരണമാകുന്ന കൂട്ടായ ദേശീയ സ്വഭാവത്തിന്റെ തകർച്ച, സാമൂഹിക ജീവിതത്തിലെ അച്ചടക്കമില്ലായ്മ എന്നിവയാണ് പുറത്തു നിന്നുള്ള ആക്രമണകാരികൾ ഭാരതത്തിൽ കാലുറപ്പിക്കുന്നതിനുള്ള മൂലകാരണങ്ങൾ എന്ന് അദ്ദേഹം മനസ്സിലാക്കി. നിരന്തരമായ ആക്രമണങ്ങൾ കാരണം ആളുകൾക്ക് നമ്മുടെ മഹത്തായ ചരിത്രത്തിന്റെ ഓർമ്മകളുടെ ശേഖരം നഷ്ടപ്പെട്ടുപോയെന്ന് അദ്ദേഹം മനസിലാക്കി. അതു കൊണ്ട്, നമ്മുടെ സംസ്കാരത്തെയും ജ്ഞാന പാരമ്പര്യത്തെയും കുറിച്ച് ജനങ്ങളിൽ അവിശ്വാസവും അപകർഷതാബോധവും ഉണ്ടായിരുന്നു. ഏതാനും നേതാക്കളുടെ കീഴിലുള്ള കേവല രാഷ്ട്രീയ പ്രവർത്തനം നമ്മുടെ പുരാതന രാഷ്ട്രത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കില്ല എന്നത് അദ്ദേഹത്തിന്റെ ബോധ്യമായിരുന്നു. അതിനാൽ, രാഷ്ട്രത്തിനുവേണ്ടി ജീവിക്കാൻ ജനങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള സ്ഥിരമായ ശ്രമങ്ങളുടെ ഒരു രീതി ആവിഷ്കരിക്കാൻ അദ്ദേഹം തീരുമാനിച്ചു. ശാഖാ രീതിയെ അടിസ്ഥാനമാക്കിയുള്ള സംഘത്തിന്റെ നൂതനവും അതുല്യവുമായ പ്രവർത്തനം രാഷ്ട്രീയ സമരങ്ങൾക്കപ്പുറമുള്ള ഈ ദർശനാത്മക ചിന്തയുടെ ഫലമാണ്.
രാഷ്ട്രീയ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും പങ്കെടുക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾത്തന്നെ, ഡോ. ഹെഡ്‌ഗേവാർ ഈ പരിശീലന രീതി വികസിപ്പിച്ചെടുത്തത് സമൂഹത്തിനുള്ളിൽ ഒരു സംഘടന സൃഷ്ടിക്കുന്നതിന് വേണ്ടിയല്ല, മറിച്ച് മുഴുവൻ സമൂഹത്തെയും സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ്. ഇന്ന്, നൂറു വർഷങ്ങൾക്ക് ശേഷവും, ആയിരക്കണക്കിന് യുവാക്കൾ ഡോ. ഹെഡ്‌ഗേവാർ കാണിച്ച പാതയിൽ തുടർച്ചയായ അണി ചേരുകയും ദേശീയ ലക്ഷ്യത്തിനായി സ്വയം സമർപ്പിക്കാൻ സന്നദ്ധരാവുകയും ചെയ്യുന്നു. സംഘത്തിൽ സമൂഹത്തിനുള്ള സ്വീകാര്യതയും പ്രതീക്ഷകളും വർധിക്കുകയാണ്. ഇത് ഡോക്ടർജിയുടെ ദർശനത്തിനും പ്രവർത്തന രീതിക്കുമുള്ള അംഗീകാരത്തിൻ്റെ അടയാളങ്ങളല്ലാതെ മറ്റൊന്നുമല്ല.
ഈ പ്രസ്ഥാനത്തിന്റെയും തത്ത്വചിന്തയുടെയും പുരോഗമനപരമായ വികാസം അതിശയകരമാണ്. സങ്കുചിതവും പ്രാദേശിക വാദപരവും അവരിൽത്തന്നെ ഒതുങ്ങുന്നതുമായ യൂറോപ്യൻ ദേശീയ വീക്ഷണത്താൽ സ്വാധീനിക്കപ്പെട്ട ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പ്രമുഖരോട് ഹിന്ദുത്വത്തിന്റെയും രാഷ്ട്രത്തിന്റെയും ആശയം വിശദീകരിക്കുന്നത് എളുപ്പമായിരുന്നില്ല. ഡോ. ഹെഡ്‌ഗേവർ ആശയത്തെ സിദ്ധാന്തവൽക്കരിച്ചില്ല. പക്ഷേ ഈ യാത്രയിൽ വഴികാട്ടിയായ ഒരു പ്രവർത്തന പദ്ധതി അദ്ദേഹം ബീജ രൂപത്തിൽ നൽകി. അദ്ദേഹത്തിൻ്റെ ജീവിതകാലത്തുതന്നെ സംഘത്തിന്റെ പ്രവർത്തനം ഭാരതത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും എത്തി.
നമ്മൾ സ്വാതന്ത്ര്യം നേടി. ദൗർഭാഗ്യവശാൽ അതേസമയം തന്നെ ഭാരതമാതാവ് മതപരമായി വിഭജിക്കപ്പെട്ടു. അന്ന് പാകിസ്ഥാനിൽ നിന്ന് ഹിന്ദു ജനതയെ മോചിപ്പിക്കുന്നതിനും അവരെ ആദരവോടും അന്തസ്സോടെയും പുനരധിവസിപ്പിക്കുന്നതിന് സ്വയം സമർപ്പിച്ചത് സംഘ സ്വയംസേവകരായിരുന്നു. സംഘടനയുടെ മന്ത്രം ദേശീയ ജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് സംഘടനാ ഊർജ്ജം പകരുന്നതിലേക്ക് വികസിച്ചു. സമൂഹത്തോട് ഉത്തരവാദിത്തവും |പ്രതിബദ്ധതയും ഉള്ള വ്യക്തി എന്ന നിലയിൽ സ്വയംസേവകൻ എന്ന ആശയം വിദ്യാഭ്യാസം മുതൽ തൊഴിൽ, രാഷ്ട്രീയം വരെയുള്ള മേഖലകളിൽ അതിന്റെ സാന്നിധ്യം പ്രകടിപ്പിച്ചു തുടങ്ങി. രണ്ടാമത്തെ സർസംഘചാലകനായ ശ്രീ ഗുരുജിയുടെ (മാധവ സദാശിവ ഗോൾവൽക്കർ) മാർഗദർശനത്തിൽ ദേശീയ മൂല്യങ്ങളുടെ വെളിച്ചത്തിൽ എല്ലാം പുനഃക്രമീകരിക്കപ്പെട്ടു. ആത്മീയ പാരമ്പര്യത്തിലൂന്നി മാനവികതയുടെ താൽപ്പര്യങ്ങൾക്കായി പ്രധാന പങ്ക് വഹിക്കാൻ കടമയുള്ള പുരാതന നാഗരികതയാണ് ഭാരതം. സാർവത്രിക സൗഹാർദത്തിന്റെയും ഏകാത്മകതയുടെയും ആശയങ്ങളെ ആധാരമാക്കി ഭാരതം അതിൻ്റെ പങ്ക് നിർവഹിക്കണമെങ്കിൽ, ഇന്നാട്ടിലെ സാധാരണ ജനങ്ങൾ ആ ലക്ഷ്യത്തിനായി സ്വയം തയാറാകേണ്ടതുണ്ട്. ശ്രീഗുരുജി അതിനുള്ള ശക്തമായ, ആശയപരമായ അടിത്തറ നൽകി. ഒരു തരത്തിലുള്ള വിവേചനത്തിനും ധാർമിക അടിത്തറയില്ലെന്ന് ഭാരതത്തിലെ എല്ലാ സമ്പ്രദായങ്ങളും പ്രഖ്യാപിച്ചതോടെ ഹിന്ദു സാമൂഹിക പരിഷ്കരണ സംരംഭങ്ങൾക്ക് പുതിയ ആക്കം ലഭിച്ചു. അടിയന്തരാവസ്ഥയിൽ ഭരണഘടന ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ സമാധാനപരമായ മാർഗങ്ങളിലൂടെ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തിൽ സംഘ സ്വയംസേവകർ നിർണായക പങ്ക് വഹിച്ചു. സമൂഹത്തിന്റെ നന്മയെ വിളിച്ചുണർത്തി ശാഖ എന്ന ആശയത്തിൽ നിന്ന് സേവന പ്രവർത്തനങ്ങളിലേക്ക് സംഘം വികസിക്കുകയുംതൊണ്ണൂറ്റി ഒമ്പത് വർഷങ്ങളിലൂടെ ഗണ്യമായ മുന്നേറ്റങ്ങൾ നടത്തുകയും ചെയ്തു. രാമജന്മഭൂമി വിമോചനം പോലുള്ള പ്രസ്ഥാനങ്ങൾ എല്ലാ വിഭാഗങ്ങളെയും എല്ലാ പ്രദേശങ്ങളെയും ഭാരതത്തിൻ്റെ സാംസ്കാരിക സ്വാതന്ത്ര്യത്തിനായി കൂട്ടിയിണക്കി. ദേശീയ സുരക്ഷ മുതൽ അതിർത്തി മാനേജ്മെൻ്റ് വരെ, പങ്കാളിത്ത ഭരണം മുതൽ ഗ്രാമവികസനം വരെ, ദേശീയ ജീവിതത്തിന്റെ ഒരു വശവും സംഘ സ്വയംസേവകർ സ്പർശിക്കാതെയില്ല. ഈ വ്യവസ്ഥാ പരിവർത്തനത്തിന്റെ ഭാഗമാകാൻ സമൂഹം മുന്നോട്ട് വരുന്നു എന്നതാണ് ഏറ്റവും വലിയ സംതൃപ്തി.
എല്ലാം കക്ഷിരാഷ്ട്രീയ കണ്ണടയിലൂടെ നോക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ടെങ്കിലും, സമൂഹത്തിന്റെ സാംസ്കാരിക ഉണർവിലും ശരിയായ ചിന്താഗതിക്കാരുടെടെയും സംഘടനകളുടെയും ശക്തമായ ഒരു ശൃംഖല സൃഷ്ടിക്കുന്നതിലുമാണ് സംഘം ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമൂഹിക പരിവർത്തനത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിലും കുടുംബങ്ങളുടെ പവിത്രത പുനഃസ്ഥാപിക്കുന്നതിലുമാണ് സംഘം ശ്രദ്ധിക്കുന്നത്. ലോകമാതാ അഹല്യബായ് ഹോൾക്കറുടെ ത്രിശതാബ്ദി ആഘോഷിക്കാൻ സംഘം ആഹ്വാനം ചെയ്തതിനെത്തുടർന്ന് ഇരുപത്തിയേഴ് ലക്ഷത്തിലധികം ആളുകളുടെ പങ്കാളിത്തത്തോടെ ഭാരതത്തിലുടനീളം പതിനായിരത്തോളം പരിപാടികൾ സംഘടിപ്പിച്ചു. രാഷ്ട്രത്തിൻ്റെ അഭിമാനങ്ങളെ നമ്മൾ എങ്ങനെ ഒറ്റക്കെട്ടായി ആഘോഷിക്കുന്നു എന്നതിന്റെ തെളിവാണിത്. പ്രവർത്തനം നൂറാം വർഷത്തിലേക്ക് കടന്നപ്പോൾ, രാഷ്ട്രനിർമ്മാണത്തിനായി വ്യക്തി നിർമ്മാണം ബ്ലോക്ക്, ഗ്രാമതലങ്ങളിൽ സമ്പൂർണമായും എത്തിക്കണമെന്ന് സംഘം തീരുമാനിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചിട്ടയോടുള്ള ആസൂത്രണവും നിർവഹണവും കൊണ്ട് പതിനായിരം ശാഖകൾ വർധിച്ചു എന്നത് ദൃഢനിശ്ചയത്തിന്റെയും സ്വീകാര്യതയുടെയും അടയാളമാണ്. ഓരോ ഗ്രാമത്തിലും ഓരോ സ്ഥലത്തും എത്തിച്ചേരുക എന്ന ലക്ഷ്യം ഇപ്പോഴും പൂർത്തീകരിക്കപ്പെടാത്ത ദൗത്യവും ആത്മപരിശോധനയ്ക്കുള്ള വിഷയവുമാണ്. പഞ്ച പരിവർത്തനമെന്ന ആഹ്വാനം – മാറ്റത്തിനായി അഞ്ച് പദ്ധതികൾ – വരും വർഷങ്ങളിലും പ്രധാന ഊന്നലായി തുടരും. ശാഖാ വികാസത്തിനൊപ്പം, പൗര ബോധം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, സാമൂഹികമായി സൗഹാർദ്ദപരമായ പെരുമാറ്റം, കുടുംബ മൂല്യങ്ങൾ, സ്വത്വത്തിലൂന്നിയുള്ള വ്യവസ്ഥാപരമായ പരിവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതുവഴി പരംവൈഭവം നേതും ഏതത് സ്വരാഷ്ട്രം – നമ്മുടെ രാഷ്ട്രത്തെ മഹത്വത്തിൻ്റെ കൊടുമുടിയിലേക്ക് നയിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് എല്ലാവരുടെയും പങ്ക് ഉറപ്പാക്കുകയും ചെയ്യും.
കഴിഞ്ഞ നൂറു വർഷങ്ങളിൽ, ദേശീയ പുനർനിർമ്മാണ പ്രസ്ഥാനമെന്ന നിലയിൽ സംഘം അവഗണനയിൽ നിന്നും പരിഹാസത്തിൽ നിന്നും ജിജ്ഞാസയിലേക്കും സ്വീകാര്യതയിലേക്കും സഞ്ചരിച്ചു. ആരെയും എതിർക്കുന്നതിൽ സംഘം വിശ്വസിക്കുന്നില്ല, സംഘത്തിന്റെ പ്രവർത്തനത്തെ എതിർക്കുന്ന ആരും ഒരു ദിവസം സംഘത്തോടൊപ്പം ചേരുമെന്ന് ഉറപ്പുണ്ട്. കാലാവസ്ഥാ വ്യതിയാനം മുതൽ അക്രമാസക്തമായ സംഘർഷങ്ങൾ വരെയുള്ള അനേകം വെല്ലുവിളികളുമായി ലോകം മല്ലിടുമ്പോൾ, അവയ്ക്ക് പരിഹാരം കാണാൻ ഭാരതത്തിന്റെ പുരാതനവും അനുഭവ സമ്പന്നവുമായ വിജ്ഞാനം കരുത്തുള്ളതാണ്. ഭാരതാംബയുടെ മക്കളെല്ലാവരും ഈ പങ്ക് തിരിച്ചറിയുകയും മറ്റുള്ളവർക്ക് പ്രേരണയാകും വിധം നമ്മുടേതായ മാതൃക കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകുകയും ചെയ്യുമ്പോൾ ഭീമാകാരവും അതേ സമയം അനിവാര്യവുമായ ഈ ദൗത്യം സാധ്യമായിത്തീരും. സജ്ജനങ്ങളുടെ നേതൃത്വത്തിൽ മുഴുവൻ സമൂഹത്തെയും ഒരുമിച്ച് കൊണ്ടുപോകുന്ന, സൗഹാർദപൂർണവും സംഘടിതവുമായ ഭാരതത്തിന്റെ മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ഈ ദൃഢനിശ്ചയത്തിൽ നമുക്ക് പങ്കുചേരാം.