300 കോടി കവിഞ്ഞ് ശബരിമല വരുമാനം; മകരവിളക്ക് ദിവസവും അരവണയും അപ്പവും കരുതൽ ശേഖരമുണ്ടെന്നു ദേവസ്വം ബോർഡിന്റെ ഉറപ്പ്

സന്നിധാനം: ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് ജനുവരി 12 വരെയുമുള്ള ആകെ വരുമാനം 310.40 കോടി രൂപയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ അറിയിച്ചു. മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകെയുള്ള 310,40,97309 രൂപയിൽ 231,55,32006 രൂപ മണ്ഡലകാലത്തെയും 78,85,65303 രൂപ മകരവിളക്ക് കാലത്തെയും വരുമാനമാണ്. അരവണ വിൽപ്പനയിൽ നിന്ന് മണ്ഡലകാലത്ത് 107,85,15970 രൂപയും മകരവിളക്ക് കാലത്ത് 32,93,74900 രൂപയുമാണ് ദേവസ്വത്തിന് ലഭിച്ചത്.

Advertisements

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര 14 ന് വൈകിട്ട് അഞ്ച് മണിയോടെ ശരംകുത്തിയിൽ എത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഘോഷയാത്രയെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണങ്ങൾ അണിയിച്ചുകൊണ്ടുള്ള ദീപാരാധന വൈകിട്ട് 6.30 നാണ്. തുടർന്നാണ് പൊന്നമ്ബലമേട്ടിൽ മകരജ്യോതി തെളിയുന്നത്. രാത്രി 8.45നാണ് മകരസംക്രമ പൂജ. തുടർന്ന് തിരുവാഭരണം അണിയിച്ചുള്ള ദർശനം നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മകരവിളക്കിന് കൂടുതൽ ഭക്തർ എത്തും എന്ന് മുൻകൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങൾ ദേവസ്വവും സർക്കാരിന്റെ വിവിധ വകുപ്പുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ അയ്യപ്പഭക്തർക്കും മൂന്നു നേരം അന്നദാനത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് ദർശിക്കാനുള്ള ശബരിമലയിലെ വ്യൂ പോയിന്റുകളിലെല്ലാം ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വ്യൂ പോയിന്റുകളിൽ ചുക്കുവെള്ളവും ബിസ്‌ക്കറ്റും നൽകുന്നു. ആവശ്യമായ വെളിച്ചമെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ച് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പോലീസും മറ്റ് സേനാവിഭാഗങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സംതൃപ്തികരവും സമാധാനകരവും സുഗമവുമായ തീർഥാടനം ഉറപ്പാക്കാനുള്ള നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പന്റെ പ്രസാദമായ അരവണയും അപ്പവും ആവശ്യത്തിന് നൽകാനുള്ള നടപടി സ്വീകരിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ അറിയിച്ചു. വിശ്രമമില്ലാതെ 24 മണിക്കൂറും അരവണ നിർമ്മാണം പ്ലാന്റിൽ പുരോഗമിക്കുന്നുണ്ട്. പ്ലാന്റിൽ 24 മണിക്കൂറിനുള്ളിൽ 2.40 ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കാൻ കഴിയും. ഇത് വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും പ്രസിഡന്റ് അറിയിച്ചു.

Hot Topics

Related Articles