മണ്ഡലകാല തീർഥാടനത്തിന് സമാപനം;ശബരിമല നട 30ന് വീണ്ടും തുറക്കും

അയ്യപ്പന് തങ്ക അങ്ക ചാർത്തി മണ്ഡലപൂജ നടന്നു.

Advertisements

ശബരിമല: ഭക്തലക്ഷപ്രവാഹം കൊണ്ട് ഭക്തിസാന്ദ്രമായ ശബരിമലയിൽ 41 ദിവസത്തെ മണ്ഡലകാല തീർഥാടനത്തിന് പരിസമാപ്തി. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നടതുറക്കും. കോവിഡ് നിയന്ത്രണങ്ങൾ തീർത്ത രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഭക്തജനപ്രവാഹം അഭൂതപൂർവമായി വർധിച്ച മണ്ഡലകാല തീർഥാടനത്തിനാണ് അയ്യപ്പസന്നിധി ഇക്കുറി സാക്ഷ്യം വഹിച്ചത്.
മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരീശന് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഉച്ചയ്ക്ക് (ഡിസംബർ 27) 12.30നും ഒരുമണിക്കും മധ്യേയുള്ള മുഹൂർത്തത്തിൽ നടന്നു. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വം വഹിച്ചു. തങ്ക അങ്കി ചാർത്തിയ അയ്യനെ കണ്ട സായൂജ്യവുമായാണ് അയ്യപ്പന്മാർ മലയിറങ്ങിയത്. വൈകിട്ട് പത്തുമണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.
മണ്ഡലപൂജാ സമയത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ, ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ, എ.ഡി.എം. വിഷ്ണുരാജ്, സന്നിധാനം സ്‌പെഷൽ ഓഫീസർ ആർ. അനന്ദ്, ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ്, എക്‌സിക്യൂട്ടീവ് എൻജിനീയർ രഞ്ജിത് കെ. ശേഖർ, ഫെസ്റ്റിവൽ കൺട്രോളർ പ്രേംജി എന്നിവർ മണ്ഡലപൂജാസമയത്ത് ശ്രീകോവിലിനു മുന്നിൽ സന്നിഹിതരായിരുന്നു.
മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. 2023 ജനുവരി 14നാണ് മകരവിളക്ക്.

Hot Topics

Related Articles