വാഷിങ്ടണ്‍: റഷ്യ-യുക്രൈൻയുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായി നടത്തുന്ന നിർണായക കൂടിക്കാഴ്ചയ്ക്കായി ഇരു നേതാക്കളും വൈറ്റ് ഹൗസില്‍ എത്തി.ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ഈ കൂടിക്കാഴ്ച അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പുതിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച.
നിലവിലെ യുദ്ധം അവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം കൊണ്ടുവരാനും ഡൊണാള്‍ഡ് ട്രംപിന് ശക്തിയുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി ചർച്ചയ്ക്ക് മുമ്ബ് അഭിപ്രായപ്പെട്ടിരുന്നു. ബലപ്രയോഗത്തിലൂടെ മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് നയിക്കാനാകൂ. പ്രസിഡന്റ് ട്രംപിന് ആ ശക്തിയുണ്ടെന്നായിരുന്നു വൊളോദിമിർ സെലെൻസ്കിയുടെ വാക്കുകള്‍. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസിന്റെ പ്രത്യേക പ്രതിനിധി കെയ്ത് കെല്ലോഗുമായും അദ്ദേഹം ചർച്ച നടത്തി.