രണ്ട് ദിവസത്തെ പൊതു പണിമുടക്ക് : കേരളത്തിന്റെ പോക്കറ്റിൽ നിന്ന് ചോർന്നത് 4380 കോടി

തിരുവനന്തപുരം: രണ്ട് ദിവസത്തെ പൊതു പണിമുടക്കിന് സംസ്ഥാനം വലിയ വില നല്‍കേണ്ടി വരും. 4380 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Advertisements

കൊവി‍ഡ് വ്യാപനത്തിന്‍റെ തിരിച്ചടിയില്‍ നിന്നും കരകയാറന്‍ ശ്രമിക്കുന്നതിനിടയിലാണ് തുടര്‍ച്ചയായ രണ്ട് ദിവസം കേരളം സ്തംഭിച്ചത്. 2021ലെ സാമ്ബത്തിക അവലോകന റിപ്പോര്‍ട്ടനുസരിച്ച്‌ കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ GSDP 7,99,591 കോടിയാണ്. അതായത് പ്രതിദിനം 2190 കോടി. രണ്ട് ദിവസത്തെ പണിമുടക്ക് കേരളത്തില്‍ 4380 കോടിയുടെ നഷ്ടമുണ്ടാക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമ്ബത്തിക വര്‍ഷം അവസാനിക്കുന്നതിന് വെറും രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്, തുടര്‍ച്ചയായി രണ്ട് ദിവസം കേരളം നിശ്ചലമായത്. ശനി, ഞായര്‍ അവധി കണക്കിലെടുക്കുമ്ബോള്‍ ബാങ്കുകള്‍ തുടര്‍ച്ചയായി 4 ദിവസം മുടങ്ങി.

ശ്രീലങ്കയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിക്ക് വരേണ്ടിയിരുന്ന ടൂറിസ്റ്റുകളില്‍ വലിയൊരു വിഭാഗം ഗോവയിലേക്കും രാജസ്ഥാനിലേക്കും തിരിഞ്ഞു. പണിമുടക്ക് സൃഷ്ടിച്ച തിരിച്ചടിയില്‍ നിന്നും കരകയറാന്‍ കേരളത്തിന് വരും നാളുകളില്‍ ഏറെ വിയര്‍പ്പൊഴുക്കണ്ടി വരുമെന്നുറപ്പ്.

കോടിയേരിയുടെ വാക്ക് വെറുതെയായി, തുറന്ന കടകള്‍ അടപ്പിച്ചു

പണിമുടക്കാണെങ്കിലും കടക‌ള്‍ തുറക്കേണ്ടവര്‍ക്ക് തുറക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞെങ്കിലും സംസ്ഥാനത്ത് പലയിടത്തും തുറന്ന കടകള്‍ സമരക്കാര്‍ ബലം പ്രയോഗിച്ച്‌ അടപ്പിച്ചു. കോഴിക്കോട് അരീക്കാട് കട തുറന്ന വ്യാപാരിയുടെ മുഖത്തടിച്ചു. തിരുവനന്തപുരത്ത് ലുലുമാളിലേക്ക് പോയ ജീവനക്കാരെ തടഞ്ഞ സമരക്കാരെ പൊലീസ് നീക്കം ചെയ്തു. എറണാകുളത്ത് ബ്രോഡ് വേയിലടക്കം വ്യാപാര സ്ഥാപനങ്ങളും മിക്കവയും തുറന്നു.

കോഴിക്കോട് അരീക്കാട് മാത്രമല്ല. രാമാനാട്ടുകാരയിലും കുന്ദമംഗലത്തും കാരന്തൂരും അണ്ടിക്കോടും തുറന്ന കടകള്‍ സമരക്കാര്‍ അടപ്പിച്ചു. രാമനാട്ടുകാരയില്‍ കട അടപ്പിക്കാനെത്തിയവരെ വ്യാപാരികള്‍ തടഞ്ഞു ഏറെ നേരം സ്ഥലത്ത് സംഘര്‍മായിരുന്നു. മിഠായിത്തെരുവില്‍ വ്യാപാരി വ്യാവസായി ഏകോപനസമിതിയുടെ മേല്‍നോട്ടത്തില്‍ അഞ്ച് കടകള്‍ തുറന്നു. മലപ്പുറം എടവണ്ണപ്പാറയില്‍ തുറന്ന കടകള്‍ സമരാനുകൂലികള്‍ അടപ്പിച്ചു. പിന്നാലെ വ്യാപാരികള്‍ ഒന്നിച്ചെത്തി എല്ലാ കടകളും ഒന്നിച്ച്‌ തുറന്നു.

എറണാകുളത്ത് കടകള്‍ തുറക്കുമെന്ന പ്രഖ്യാപനം വ്യാപാരികള്‍ നടപ്പാക്കി. അതേ സമയം പാലാരിവട്ടത്ത് തുറന്ന ഹോട്ടല്‍ സമരക്കാര്‍ അടപ്പിച്ചു. തിരുവനന്തപുരത്ത് പക്ഷെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നില്ല.

രാവിലെ മുതല്‍ ലുലുമാളിന് മുന്നില്‍ സമരക്കാര്‍ ദേശീയപാതയില്‍ പ്രതിഷേധിച്ചു. ലുലുമാളിലേക്ക് പോയ ജീവനക്കാരെ കൂട്ടത്തോടെ ഗേറ്റില്‍ തടഞ്ഞു. രണ്ട് മണിക്കൂറോളം ജീവനക്കാര്‍ പുറത്തിരുന്നു. പിന്നീട് പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പക്ഷെ മാള്‍ തുറന്നിട്ടില്ലെന്നും ശുചീകരണത്തിനായാണ് ജീവനക്കാരെ വിളിപ്പിച്ചതെന്നും മാള്‍ അധികൃതര്‍ വിശദീകരിച്ചു.

വയനാട് ജില്ലയിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും ഇന്ന് തുറന്നില്ല. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞില്ല. വയനാട് കളക്‌ട്രേറ്റില്‍ 160 പേരില്‍ 20 പേര്‍ മാത്രമാണ് ഇന്ന് ഹാജരായത്. താലൂക്ക് ഓഫീസുകളിലും ഹാജര്‍ നില 10 ശതമാനത്തില്‍ താഴെയാണ്. വള്ളിയൂര്‍ക്കാവ് ക്ഷേത്ര ഉത്സവം പരിഗണിച്ച്‌ മാനന്തവാടി താലൂക്കില്‍ ഇന്നും പണിമുടക്കില്ല. മാനന്തവാടി ഡിപ്പോയില്‍ നിന്ന് 18 കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി.

കണ്ണൂര്‍ പയ്യന്നൂരില്‍ പാസ്പോര്‍ട്ട് ഓഫീസ് സമരാനുകൂലികള്‍ അടപ്പിച്ചു. രാവിലെ ഇരുപതോളം പ്രവര്‍ത്തകര്‍ എത്തിയാണ് പാസ്പോര്‍ട്ട് ഓഫീസ് അടപ്പിച്ചത്. ഓഫീസില്‍ നിന്ന് ജീവനക്കാര്‍ പിരിഞ്ഞ് പോയതിന് ശേഷമാണ് സമരാനുകൂലികള്‍ മടങ്ങിയത്.

വ്യവസായ മേഖലയായ കഞ്ചിക്കോടും പണിമുടക്ക് രണ്ടാം ദിവസം പൂര്‍ണമായിരുന്നു. അവശ്യ സര്‍വ്വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില കമ്ബനികളാണ് പ്രവര്‍ത്തിച്ചത്. മറ്റു കമ്ബനികളലിലേക്ക് ജോലിക്കെത്തിയ ജീവനക്കാരെ പണിമുടക്കുന്ന തൊഴിലാളികള്‍ ഗേറ്റില്‍ തടഞ്ഞു.

പാലക്കാട് ജില്ലയിലും പണിമുടക്ക് പൂര്‍ണമായിരുന്നു. കടകമ്ബോളങ്ങള്‍ തുറന്നില്ല. കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. പാലക്കാട് കളക്‌ട്രേറ്റിലും ഹാജര്‍ നില കുറവായിരുന്നു. 210 ജീവനക്കാരില്‍ 15 പേരാണ് ജോലിക്കെത്തിയത്. ഒറ്റപ്പാലം സബ് കളക്ടര്‍ ഓഫീസില്‍ ഏഴുപേര്‍ ഹാജരായി. ഒറ്റപ്പാലം തഹസീല്‍ ദാര്‍ ഓഫീസില്‍ ആരുംം ജോലിക്കെത്തിയില്ല. പാലക്കാട് സബ് കളക്ടര്‍ ഫീസില്‍ ഏഴും ചിറ്റൂര്‍ താലൂക്ക് ഓഫീസില്‍ നാലും പാലക്കാട് താലൂക്ക് ഓഫീസില്‍ പതിനാലുമായിരുന്നു ഹാജര്‍ നില.

കൊല്ലത്ത് രണ്ടാം ദിനവും പണിമുടക്ക് പൂര്‍ണമായിരുന്നു. കളക്‌ട്രേറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫിസുകളില്‍ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥര്‍ മാത്രമേ ജോലിക്ക് ഹാജരായുള്ളൂ. ചിതറ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജോലിക്ക് ഹാജരായ അധ്യാപകരെ സമരാനുകൂലികള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പരാതിയുണ്ട്. കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷനില്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ സമരക്കാര്‍ യാത്രക്കാരെ ഇറക്കി വിട്ടു. അതേസമയം എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ യാത്ര ചെയ്ത ഓട്ടോറിക്ഷ സമരക്കാര്‍ കടത്തിവിടുകയും ചെയ്തു.

മധ്യ കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു. ഏറണാകുളം കാക്കനാട്ടെ കളക്‌ട്രേറ്റില്‍ വിവിധ ഓഫീസുകളില്‍ ആയി മുപ്പതോളം പേരാണ് എത്തിയത്. കളക്ടറുടെ ഓഫീസില്‍ 5 പേര്‍. ജോലിക്കെത്തിയവരെ യൂണിയന്‍ നേതാക്കള്‍ തടഞ്ഞ് തിരിച്ചയച്ചു. തൃശ്ശൂരിലും വിരലില്‍ എണ്ണവുന്നവര്‍ മാത്രമാണ് എത്തിയത്. കളക്ടറുടെ ഓഫീസില്‍ മൂന്നു പേര്‍.

ഇടുക്കിയിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ സമരം കാര്യമായി ബാധിച്ചു. കളക്‌ട്രേറ്റില്‍ 124 ജീവനക്കാരില്‍ 15 പേര്‍ മാത്രമാണ് ഹാജരായത്. യാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ സ്വന്തം വാഹനത്തിലാണ് ഇവരെത്തിയത്. മറ്റ് ഓഫീസുകളിലും അഞ്ചു ശമാനത്തില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്. പ്രൊബേഷന്‍ പിരീഡിലുള്ളവര്‍ ജോലിക്കെത്തിയാല്‍ തടയേണ്ടെന്ന് യൂണിയനുകള്‍ തീരുമാനിച്ചിരുന്നു.

കോട്ടയത്തും ഹാജര്‍ നില കുറവായിരുന്നു. ആലപ്പുഴയില്‍ ജോലിക്കെത്തിയവരെ യൂണിയന്‍ നേതാക്കള്‍ തടഞ്ഞ് തിരിച്ചയച്ചു.

Hot Topics

Related Articles