മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ അറസ്റ്റും റിമാൻഡും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലും സുപ്രീംകോടതി വാദം കേൾക്കും. അറസ്റ്റും റിമാൻഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നൽകിയ ഹർജികൾ ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഡൽഹി ഹൈക്കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം.

Advertisements

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുക. വാദം പൂർത്തിയാക്കിയാൽ ഇന്ന് തന്നെ ഹർജികളിൽ സുപ്രീംകോടതി തീരുമാനമെടുത്തേക്കും. ഓ​ഗസ്റ്റ് 23ന് കെജ്‌രിവാൾ സമർപ്പിച്ച ഹർജികളിലൊന്നിൽ ഒരാഴ്ചക്കുള്ളിൽ മറുപടി പറയണമെന്ന് സുപ്രീം കോടതി നേരത്തെ സിബിഐക്ക് നിർദേശം നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്യനയക്കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ സഹപ്രതികളായ മനീഷ് സിസോദിയ, കെ കവിത, വിജയ് നായർ എന്നിവർക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സുപ്രീംകോടതി നേരത്തെ തന്നെ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകിയിട്ടുണ്ട്. ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. സിബിഐ രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം ലഭിച്ചാൽ അരവിന്ദ് കെജ്‌രിവാളിന് ജയിലിൽ നിന്ന് പുറത്തിറങ്ങാം.

അതേസമയം സിബിഐ കേസിൽ ഇന്ന് ജാമ്യം ലഭിച്ചാലും സെക്രട്ടറിയേറ്റിൽ പ്രവേശിക്കുന്നതിനും പ്രധാന ഫയലുകൾ ഒപ്പിടുന്നതിനുമുള്ള വിലക്ക് തുടരും. ഈ വിലക്ക് നീക്കാൻ അദ്ദേഹത്തിന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിനെ സമീപിക്കേണ്ടി വരും.

മാർച്ച് 21നായിരുന്നു ഇഡി മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജൂലൈ 12ന് ഇഡി കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും സിബിഐ കേസിൽ ജയിലിൽ തുടരുകയാണ്.

ജൂൺ 26നാണ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയിലെടുക്കുന്നത്. ജൂൺ 29ന് ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. 2021-22ലാണ് പുതുക്കിയ എക്സൈസ് നയം അവതരിപ്പിക്കുന്നത്. എന്നാൽ നിമയത്തിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ മദ്യനയവും റദ്ദാക്കി.

Hot Topics

Related Articles