ചെന്നൈ: പുതിയ സ്കൂൾ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ് ഭാഷയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നതാണ് പുതിയ നയം. ദ്വിഭാഷ നയത്തിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. വിദ്യാർത്ഥികൾ ഇംഗ്ലീഷ്, തമിഴ് എന്നീ രണ്ട് ഭാഷാ വിഷയങ്ങൾ മാത്രമേ പഠിക്കേണ്ടതുള്ളൂവെന്നും മൂന്നാം ഭാഷ വേണ്ടയെന്നുമാണ് പുതിയ നയം.

പതിനൊന്നാം ക്ലാസിൽ ഇനി പൊതുപരീക്ഷ ഇല്ല. വിദ്യാർത്ഥികളെ കാണാപാഠം പഠിക്കുന്നതിന് പകരം ചിന്തിക്കാനും പ്രവർത്തിക്കാനും പ്രോത്സാഹനം നൽകുന്നു. സമത്വവും യുക്തിചിന്തയും ശാസ്ത്രബോധവും കായിക പരിശീലനവും കുട്ടികൾക്ക് നൽകുന്നതിലൂന്നിയാണ് പുതിയ നയം.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022-ൽ രൂപീകരിച്ച ജസ്റ്റിസ് ഡി. മുരുഗേശൻ കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നയം. ജൂലൈ 31-ന് 5 വയസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഒന്നാം ക്ലാസ്സിൽ പ്രവേശനം നൽകണമെന്നതാണ് സമിതിയുടെ ഒരു പ്രധാന ശുപാർശ. അതേസമയം ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് 6 വയസ്സ് പൂർത്തിയാക്കിയ കുട്ടികൾക്കാണ് ഒന്നാം ക്ലാസ്സിൽ പ്രവേശനം നൽകുന്നത്.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചെന്നൈയിലെ അണ്ണാ സെൻട്രി ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
