സെക്രട്ടറി കൈക്കൂലിക്കേസിൽ അകത്ത്; തമ്മിത്തല്ലി തർക്കവുമായി തീരുമാനമാകാതെ മുന്നണികൾ; തിരുവല്ല നഗരസഭ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാടകീയ നിമിഷങ്ങൾ

തിരുവല്ല: കൈക്കൂലിക്കേസിൽ വിജിലൻസിന്റെ വലയിൽ കുടുങ്ങി സെക്രട്ടറി അകത്തായതിനു പിന്നാലെ നഗരസഭയിൽ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉടലെടുക്കുന്നത് നാടകീയ നിമിഷങ്ങൾ. മാർച്ച് ആറ് തിങ്കളാഴ്ച രാവിലെ 11 ന് നഗരസഭയിൽ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുമുന്നണികളിലും തർക്കങ്ങൾ തുടരുകയാണ്. തർക്കവും തമ്മിലടിയും തീർക്കാൻ സാധിക്കാതിരിക്കെ എങ്ങിനെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

Advertisements

കോൺഗ്രസിലാണ് തർക്കം അതിരൂക്ഷമായി തുടരുന്നത്. കോൺഗ്രസ് അംഗമായ അനു ജോർജിനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചിരിക്കുന്നത്. പാർട്ടി അംഗങ്ങൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിൽ വിപ്പ് നൽകുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസം തിരുവല്ല അശോകാ ഗാർഡൻസ് ഹോട്ടലിൽ ചേർന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും കോൺഗ്രസിന്റെ മുതിർന്ന് അംഗം ശോഭാ വിനുവും മൂന്ന് അംഗങ്ങളും വിട്ടു നിന്നിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശോഭാ വിനുവിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഇവരുടെ ഒപ്പം നിൽക്കുന്നവർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കോൺഗ്രസ് പാർട്ടി അപ്രതീക്ഷിതമായി തീരുമാനം മാറ്റുകയായിരുന്നു. ഇതിൽ കടുത്ത പ്രതിഷേധം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ഒപ്പത്തിനൊപ്പം നിൽക്കുന്ന നഗരസഭയിൽ ഒരു അംഗമെങ്കിലും വിട്ടു നിന്നാൽ ഇത് യുഡിഎഫിന്റെ സാധ്യതകളെ തുലാസിലാക്കും.

എൽഡിഎഫിലും തർക്കം രൂക്ഷമായി തന്നെ തുടരുകയാണ്. കേരള കോൺഗ്രസ് എം ചെയർപേഴ്‌സൺ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. എൽഡിഎഫ് പാർലമെന്ററി പാർട്ടിയ്ക്കായി എല്ലാ അംഗങ്ങളെയും വിളിച്ചു ചേർത്തെങ്കിലും തീരുമാനം പിന്നീട് പറയാനായി മാറ്റി വയ്ക്കുകയായിരുന്നു. കേരള കോൺഗ്രസ് എം ലിൻഡാ വഞ്ചിപ്പാലത്തിന്റെ പേരാണ് മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ, ഇതിനിടെ സിപിഎം ഷാനി താജിന്റെ പേരാണ് ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്കു മുന്നോട്ടു വച്ചിരിക്കുന്നത്.

എൽ.ഡി.എഫ് പിൻതുണയോടെ ചെയർ പേഴ്‌സണായിരുന്ന ശാന്തമ്മ വർഗീസ് രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 39 അംഗ നഗരസഭ കൗൺസിലിൽ യു ഡി എഫിനും എൽ ഡി എഫിനും 15 അംഗങ്ങൾ വീതമാണ് ഉള്ളത്. ആറ് ബി.ജെ.പി അംഗങ്ങളും ഒരു ബി ഡി ജെ എസ് അംഗവും ചേരുമ്പോൾ എൻ.ഡി.എയ്ക്ക് ഏഴ് അംഗങ്ങളുണ്ട്. ഒരു എസ്.ഡി.പി ഐ യും , കോൺഗ്രസ് വിമതയായ ശാന്തമ്മ വർഗീസുമാണ് നഗരസഭയിലുളളത്.

കഴിഞ്ഞ തവണ എസ്.ഡി.പി.ഐയും എൻ.ഡി.എയും വിട്ട് നിന്നതോടെ ടോസിന്റെ ഭാഗ്യം തുണച്ചാണ് ശാന്തമ്മ വർഗീസ് ചെയർ പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്. ബി ഡി ജെ എസ് പിൻതുണയോടെ യു.ഡി.എഫ് സ്ഥാനാർത്ഥി വൈസ് ചെയർ പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ ചർച്ചകൾ എങ്ങും എത്താത്ത സാഹചര്യത്തിൽ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് നിർണ്ണായകമാകും. എൽഡിഎഫ് പിൻതുണ വേണ്ടെന്നു വച്ച് രാജി വച്ച ശാന്തമ്മ ഇക്കുറി ആരെ പിൻതുണയ്ക്കുമെന്നതും, ബിഡിജെഎസിന്റെയും എസ്ഡിപിഐയുടെയും പിൻതുണയും നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകും.

Hot Topics

Related Articles