തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി ഗുരുതരം. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഗുരുതര പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കാർഡിയോളജി വിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. സംസ്ഥാനത്തെ 21 സർക്കാർ ആശുപത്രികളിൽ നിന്നായി 158 കോടി കുടിശികയായതിനെ തുടർന്ന് ഒന്നാം തീയതി മുതൽ വിതരണ കമ്പനികൾ ഉപകരണ വിതരണം നിർത്തിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് മാത്രം 29 കോടി 56 ലക്ഷം രൂപ നൽകാനുണ്ട്. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്‍റ് സ്റ്റോക്ക്ഉണ്ടെങ്കിലും അനുബന്ധ ഉപകരണങ്ങൾക്കാണ് തിരുവനന്തപുരത്ത് ക്ഷാമം. നിലവിൽ ശസ്ത്രക്രിയകൾ മാറ്റിവച്ചിട്ടില്ല. എന്നാൽ, വിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും. ശസ്ത്രക്രിയകള്‍ക്കുള്ള അനുബന്ധ ഉപകരണങ്ങളുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ വിതരണ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. ശസ്ത്രക്രിയ മുടങ്ങാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമം മാറ്റാൻ കൂടുതൽ ഇടപെടൽ തുടങ്ങി ആരോഗ്യ വകുപ്പ് . ഡോ ഹാരിസ് നടത്തിയ വെളിപ്പെടുത്തൽ വിവാദമായതിന് പിറകെയാണ് നീക്കം. രണ്ട് കോടി രൂപ ചെലവിൽ മൂത്രാശയ കല്ല് പൊടിക്കാനുള്ള ഉപകരണം വാങ്ങാനാണ് സർക്കാർ ഭരണാനുമതി നൽകിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി.
എഎസ്‍ഡബ്ല്യുഎൽ ഉപകരണത്തിന്‍റെ കാലാവധി കഴിഞ്ഞെന്നും പുതിയ ഉപകരണത്തിനായി രണ്ട് വർഷമായി കാത്തിരിക്കുകയാണെന്നും ഡോ ഹാരിസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തൽ വന്നതിന് പിറകെ ചില ഉപകരണങ്ങൾ ആരോഗ്യ വകുപ്പ് അടിയന്തരമായി എത്തിച്ചിരുന്നു. രണ്ട് കോടിയുടെ ഉപകരണം വാങ്ങാനായി അനുമതിക്കായി വേണ്ടി വന്നത് രണ്ട് വർഷമാണ്