തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗശാലയിൽ ഞായറാഴ്ച ചത്ത മ്ലാവ് വർഗത്തില്‍പ്പെടുന്ന സാമ്പാർ ഡിയറിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മൃഗശാലയിൽ വെച്ച് നടത്തിയ പോസ്റ്റ്‍മോർട്ടം പരിശോധനയ്ക്കുശേഷം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നടത്തിയ വിശദ പരിശോധനയിലാണ് മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചത്.
മ്ലാവിനോട് അടുത്ത് ഇടപഴകിയ മുഴുവൻ ജീവനക്കാർക്കും പോസ്റ്റ് എക്സ്പോഷർ ആന്‍റി റാബീസ് വാക്സിൻ നൽകും. മ്ലാവിനെ പാർപ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവൻ മൃഗങ്ങൾക്കും അടിയന്തരമായി ആന്‍റി റാബീസ് വാക്സിൻ നൽകുന്നതിന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്‍റെ നേതൃത്വത്തിൽ ടീം രൂപീകരിച്ചിട്ടുണ്ട്. മൃഗങ്ങൾക്കുള്ള വാക്സിനേഷൻ നടപടിക്രമങ്ങൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബയോസെക്യൂരിറ്റി മേഖലയായതിനാൽ മ്യൂസിയം പരിധിയ്ക്കുള്ളിലെ തെരുവുനായകളെ പിടികൂടി മാറ്റിപാർപ്പിക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്‌ക്ക് മൃഗശാല കത്ത് നൽകും. പേവിഷ ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെങ്കിലും കീരികൾ, മരപ്പട്ടികൾ തുടങ്ങിയ മൃഗങ്ങൾ വഴിയാകാം മൃഗശാലയ്ക്കുള്ളിലെ മൃഗങ്ങൾക്ക് പേവിഷ ബാധയുണ്ടായതെന്നാണ് അനുമാനം.