ലക്നൗ : 21 വയസ്സിനിടെ 12 വിവാഹം കഴിച്ച് നിരവധി യുവാക്കളെ കബളിപ്പിച്ച് പണവും സ്വർണവും കവർന്ന യുവതി പിടിയില്‍.ഉത്തർപ്രദേശ് ജാൻപൂർ സ്വദേശിയായ 21കാരി ഗുല്‍ഷാന റിയാസ് ഖാനാണ് പല സംസ്ഥാനങ്ങളില്‍ പല പേരുകളിലായി അഭിനയിച്ച് വിവാഹതട്ടിപ്പ് നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുല്‍ഷാനയ്ക്ക് പിന്നില്‍ പ്രവർത്തിച്ച വിവാഹതട്ടിപ്പ് സംഘത്തെയും പൊലീസ് പിടികൂടി. മോഹൻലാല്‍ (44), രതൻ കുമാർ (32), രഞ്ജൻ (22), രാഹുല്‍ രാജ് (30), സുനിത (36), പൂനം (33), മഞ്ജു മാലി (29), രുക്ഷർ (21) എന്നിവരാണ് പിടിയിലായത്. വിവാഹം ശരിയാകാത്ത പുരുഷന്മാരെയാണ് ഗുല്‍ഷാന ലക്ഷ്യമിടുന്നത്. ഗുല്‍ഷാനയ്ക്ക് പിന്നില്‍ വലിയൊരു വിവാഹ തട്ടിപ്പ് സംഘവും ഉണ്ട്. ഇവരാണ് ഗുല്‍ഷാനയുടെ ബന്ധുക്കളായി അഭിനയിക്കുന്നത്.
മാട്രിമോണിയല്‍ വെബ് സൈറ്റുകളില്‍ സ്വീറ്റി, കാജല്‍, സീമ, നേഹ എന്നീ പേരുകളിലാണ് ഗുല്‍ഷാന പ്രത്യക്ഷപ്പെട്ടിരുന്നത്. മാട്രിമോണിയല്‍ വഴി വിവാഹം ശരിയാകാത്ത പുരുഷന്മാരുടെ കുടുംബവുമായി ഗുല്‍ഷാനയും ബന്ധുക്കളെന്ന വ്യാജേന ഗുല്‍ഷാനയുടെ പിന്നില്‍ പ്രവർത്തിക്കുന്ന സംഘവും നല്ല ബന്ധം സ്ഥാപിക്കും. ശേഷം വിവാഹം തീരുമാനിക്കുകയും വരന്റെ വീട്ടുകാർക്ക് സംശയം തോന്നാത്ത വിധം വിവാഹം നല്ല രീതിയില്‍ നടത്തുകയും ചെയ്യും. പിന്നെയാണ് വിവാഹതട്ടിപ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹം കഴിഞ്ഞയുടനെയോ അല്ലെങ്കില്‍ അല്പം കഴിഞ്ഞോ നാലഞ്ച് പുരുഷന്മാരടങ്ങുന്ന സംഘം വധുവിനെ തട്ടിക്കൊണ്ട്പോകും. വരനും വീട്ടുകാരും എത്ര അന്വേഷിച്ചാലും വധുവിനെ കണ്ടെത്താൻ കഴിയില്ല. എല്ലാ വിവാഹങ്ങളിലും സമാന തട്ടിപ്പ് രീതിയാണ് സംഘം നടപ്പിലാക്കുന്നത്. ആഭരണങ്ങളും പണവും മൊബൈല്‍ ഫോണുകളുമടക്കം വരന്റെ കൈയ്യില്‍ നിന്നും തട്ടിയെടുത്ത് മുങ്ങും. അതിന് ശേഷം സംഘാംഗങ്ങള്‍ ഇവ വീതിച്ചെടുക്കുകയാണ് പതിവ്. തട്ടിപ്പ് നടത്തി കുറച്ച് ദിവസം പിന്നിടുമ്ബോള്‍ വീണ്ടും മാട്രിമോണിയല്‍ സൈറ്റില്‍ മറ്റൊരു പേരില്‍ ഗുല്‍ഷാന പ്രത്യക്ഷപ്പെട്ട് തട്ടിപ്പ് തുടരുകയാണ് പതിവ്.
എന്നാല്‍ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബഷ്കാരിയില്‍ നിന്നും സമാനരീതിയില്‍ വിവാഹതട്ടിപ്പ് നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പൊലീസിന്റെ വലയിലായത്. ഗുല്‍ഷാനയും അഞ്ച് സ്ത്രീകളുമടക്കം ഒൻപത് പേരാണ് പിടിയിലായത്. വിവാഹ ദിവസം ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ സംഘത്തിലെ പുരുഷന്മാർ വധുവിനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി. തുടർന്ന് വരൻ പൊലീസിന്റെ സഹായം തേടിയതോടെ പൊലീസ് കാര്യക്ഷമമായി ഇടപെടുകയായിരുന്നു.
സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. പിന്നീട് പ്രതികളെയെല്ലാം പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും വ്യാജ ആധാർകാർഡ്, 72,000 രൂപ, 11 മൊബൈല്‍ ഫോണുകള്‍, ബൈക്ക്, സ്വർണമാല എന്നിവയും കണ്ടെടുത്തു. ഗുല്‍ഷാന വിവാഹിതയാണ്. ഭർത്താവ് തയ്യല്‍ക്കാരനാണ്. ഇദ്ദേഹത്തോടൊപ്പമാണ് ഗുല്‍ഷാന താമസിക്കുന്നത്.