ദേശീയ ചലച്ചിത്ര പുരസ്കാരം:  മലയാളത്തിൻ്റെ അഭിമാനമായി ഉർവശിയും, വിജയ രാഘവനും; സാങ്കേതിക മേഖലയില്‍ മലയാളത്തിന് രണ്ട് പ്രധാന പുരസ്കാരങ്ങള്‍

2023 ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമകളിലെ മികവിനുള്ള 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ തിളങ്ങി മലയാളത്തില്‍ നിന്ന് ഉര്‍വശിയും വിജയരാഘവനും അടക്കമുള്ളവര്‍. ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഉര്‍വശിയെ തേടിയെത്തിയത്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനം വിജയരാഘവനെ മികച്ച സഹനടനുമാക്കി. എന്നാല്‍ ഇതേ പുരസ്കാരം മറ്റ് രണ്ട് പേര്‍ക്കു കൂടിയുണ്ട്. മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനൊപ്പം മുത്തുപേട്ടൈ സോമു ഭാസ്കറും (തമിഴ് ചിത്രം പാര്‍ക്കിംഗ്) പങ്കുവച്ചപ്പോള്‍ മികച്ച സഹനടിക്കുള്ള പുരസ്കാരം ഉര്‍വശി പങ്കുവച്ചത് ജാന്‍കി ബോഡിവാലയുമായാണ് (ഗുജറാത്തി ചിത്രം വഷ്).

Advertisements

സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് മലയാളത്തിന്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനും എഡിറ്റിംഗും. കേരളം നേരിട്ട പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ജൂഡ് ആന്തണി ജോസഫ് ചിത്രം 2018 ലെ വര്‍ക്കിന് മോഹന്‍ദാസിനാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരം. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുന്‍ മുരളിയെയും തേടിയെത്തി. ചിത്രം വിജയരാഘവന് മികച്ച സഹനടനുള്ള പുരസ്കാരം നേടിക്കൊടുത്ത പൂക്കാലം തന്നെ. ഉര്‍വശിക്ക് പുരസ്കാരം നേടിക്കൊടുത്ത ഉള്ളൊഴുക്ക് തന്നെയാണ് മികച്ച മലയാള ചിത്രവും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ഒരു മലയാള ചിത്രം നേടിയിട്ടുണ്ട്. എം കെ ഹരിദാസ് നിര്‍മ്മിച്ച് സംവിധാനം ചെയ്ത നെകല്‍: ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍ എന്ന ചിത്രമാണ് അത്. മറുഭാഷാ ചിത്രങ്ങളിലെ സാങ്കേതിക വിഭാഗത്തിലും മലയാളികള്‍ക്ക് പുരസ്കാരങ്ങള്‍ ഉണ്ട്. മികച്ച സൗണ്ട് ഡിസൈനിനുള്ള പുരസ്കാരം മലയാളികളായ സച്ചിന്‍ സുധാകരനും ഹരിഹരന്‍ മുരളീധരനുമാണ്. ഹിന്ദി ചിത്രം അനിമലിലെ വര്‍ക്കിനാണ് പുരസ്കാരം. അനിമലിലെ തന്നെ വര്‍ക്കിന് എം ആര്‍ രാജാകൃഷ്ണനും മികച്ച റീ റെക്കോര്‍ഡിംഗ് മിക്സര്‍ക്കുള്ള പ്രത്യേക പരാമര്‍ശം നേടി.

അതേസമയം മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്കാണ്. ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) ഈ പുരസ്കാരം പങ്കുവച്ചത്. റാണി മുഖര്‍ജിയാണ് (മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ) മികച്ച നടി. 12 ത്ത് ഫെയില്‍ (ഹിന്ദി) ആണ് മികച്ച ചിത്രം. റോക്കി ഔര്‍ റാണി കി പ്രേം കഹാനി (ഹിന്ദി) യാണ് മികച്ച ജനപ്രിയ ചിത്രം. ദി കേരള സ്റ്റോറി (ഹിന്ദി) ഒരുക്കിയ സുദീപ്തോ സെന്‍ ആണ് മികച്ച സംവിധായകന്‍. ദി കേരള സ്റ്റോറി പകര്‍ത്തിയ പ്രശന്തനു മൊഹാപാത്രയ്ക്കാണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം.

പുരസ്കാര ജേതാക്കള്‍

മികച്ച ചിത്രം- 12ത്ത് ഫെയില്‍ (ഹിന്ദി)

മികച്ച അരങ്ങേറ്റ സംവിധാനം- ആഷിഷ് ബെണ്ഡേ- ആത്മപാംഫ്‍ലെറ്റ് (മറാഠി)

മികച്ച ജനപ്രിയ ചിത്രം- റോക്കി ഔര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)

ദേശീയവും സാമൂഹികവും പരിസ്ഥിതി പ്രാധാന്യവുമുള്ള ചിത്രം- സാം ബഹാദൂര്‍ (ഹിന്ദി)

മികച്ച കുട്ടികളുടെ ചിത്രം- നാള്‍ 2 (മറാഠി)

മികച്ച എവിജിസി (അനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്)- ഹനുമാന്‍ (തെലുങ്ക്)

മികച്ച സംവിധാനം- സുദീപ്തോ സെന്‍- ദി കേരള സ്റ്റോറി (ഹിന്ദി)

മികച്ച നടന്‍-

1. ഷാരൂഖ് ഖാന്‍- ജവാന്‍ (ഹിന്ദി)

2. വിക്രാന്ത് മാസി- 12ത്ത് ഫെയില്‍ (ഹിന്ദി)

മികച്ച നടി- റാണി മുഖര്‍ജി- മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ (ഹിന്ദി)

മികച്ച സഹനടന്‍

1. വിജയരാഘവന്‍- പൂക്കാലം (മലയാളം)

2. മുത്തുപേട്ടൈ സോമു ഭാസ്കര്‍- പാര്‍ക്കിംഗ് (തമിഴ്)

മികച്ച സഹനടി

1. ഉര്‍വശി- ഉള്ളൊഴുക്ക് (മലയാളം)

2. ജാന്‍കി ബോഡിവാല- വഷ് (ഗുജറാത്തി)

മികച്ച ബാലതാരം

1. സുക്രിതി വേണി ബന്ദ്റെഡ്ഡി- ഗാന്ധി തഥാ ചെത്തു (തെലുങ്ക്)

2. കബീര്‍ ഖണ്ഡാരെ- ജിപ്സി (മറാഠി)

3. ത്രീഷ തോസാര്‍, ശ്രീനിവാസ് പോകലെ, ഭാര്‍ഗവ് ജാഗ്ടോപ്പ്- നാല്‍ 2 (മറാഠി)

മികച്ച ഗായകന്‍- പിവിഎന്‍ എസ് രോഹിത്- പ്രേമിസ്തുനാ (ബേബി)- തെലുങ്ക്

മികച്ച ഗായിക- ശില്‍പ റാവു- ചലിയ (ജവാന്‍)- ഹിന്ദി

മികച്ച ഛായാഗ്രഹണം- പ്രശന്തനു മൊഹാപാത്ര- ദി കേരള സ്റ്റോറി (ഹിന്ദി)

മികച്ച സംഭാഷണം- ദീപക് കിംഗ്രാമി- സിര്‍ഫ് ഏത് ബന്ദാ ഹൈ (ഹിന്ദി)

മികച്ച തിരക്കഥ

1. സായ് രാജേഷ് നീലം- ബേബി (തെലുങ്ക്)

2. രാംകുമാര്‍ ബാലകൃഷ്ണന്‍- പാര്‍ക്കിംഗ് (തമിഴ്)

മികച്ച സൗണ്ട് ഡിസൈന്‍- സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍- അനിമല്‍ (ഹിന്ദി)

മികച്ച എഡിറ്റിംഗ്- മിഥുന്‍ മുരളി- പൂക്കാലം (മലയാളം)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മോഹന്‍ദാസ്- 2018 (മലയാളം)

മികച്ച വസ്ത്രാലങ്കാരം- സച്ചിന്‍ ലവ്‍ലേക്കര്‍, ദിവ്യ ഗംഭീര്‍, നിധി ഗംഭീര്‍- സാം ബഹാദൂര്‍ (ഹിന്ദി)

മികച്ച മേക്കപ്പ്- ശ്രീകാന്ത് ദേശായി- സാം ബഹാദൂര്‍ (ഹിന്ദി)

മികച്ച പശ്ചാത്തല സംഗീതം- ഹര്‍ഷ്‍വര്‍ധന്‍ രാമേശ്വര്‍- അനിമല്‍ (ഹിന്ദി)

മികച്ച സംഗീത സംവിധാനം- ജി വി പ്രകാശ് കുമാര്‍- വാത്തി (തമിഴ്)

മികച്ച വരികള്‍- കോസര്‍ല ശ്യാം- ഊരു പല്ലേതുരു (തെലുങ്ക്)

മികച്ച നൃത്തസംവിധാനം- വൈഭവി മെര്‍ച്ചെന്‍റ്- റോക്കി ഓര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)

മികച്ച ആക്ഷന്‍ കൊറിയോഗ്രഫി- നന്ദു, പൃഥ്വി- ഹനുമാന്‍ (തെലുങ്ക്)

മികച്ച ഹിന്ദി ചിത്രം- കാതല്‍: എ ജാക്ക് ഫ്രൂട്ട് മിസ്റ്ററി

മികച്ച കന്നഡ ചിത്രം- കണ്ടീലു- ദി റേ ഓഫ് ഹോപ്പ്

മികച്ച മലയാള ചിത്രം- ഉള്ളൊഴുക്ക്

മികച്ച തമിഴ് ചിത്രം- പാര്‍ക്കിംഗ്

മികച്ച തെലുങ്ക് ചിത്രം- ഭഗവന്ദ് കേസരി

പ്രത്യേക പരാമര്‍ശം- അനിമല്‍ (ഹിന്ദി) (റീ റെക്കോര്‍ഡിംഗ് മിക്സര്‍)- എം ആര്‍ രാജാകൃഷ്ണന്‍

Hot Topics

Related Articles