തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് എംഎ ബേബി പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചതിന് ശേഷമായിരുന്നു ബേബിയുടെ പ്രതികരണം.
തുടർച്ചയായ ഡയാലിസിസ് ഇന്നുമുതൽ തുടങ്ങും. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ വിഎസ് മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, നേരത്തെ ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം വിഎസിൻ്റെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിന്റെ വിലയിരുത്തൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലല്ല. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിർദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.