തിരുവനന്തപുരം : ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമർശവുമായി മന്ത്രി വി ശിവൻകുട്ടി. “പട്ടികജാതി സംവരണ മണ്ഡലങ്ങളിൽ പോലും കേരളത്തിൽ ജയിച്ചുവരാനുള്ള അവസരം യഥാർത്ഥ പട്ടികജാതിക്കാർക്കില്ല. ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാർമാത്രമെന്ന സുരേന്ദ്രന്റെ പരാമർശം അപലപനീയമാണെന്ന് ശിവൻകുട്ടി തുറന്നടിച്ചു.
ജനാധിപത്യ പ്രക്രിയയിൽ സാധാരണക്കാർക്ക്, പ്രത്യേകിച്ചും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക്, പ്രാതിനിധ്യം ഉറപ്പാക്കാൻ സംവരണം അത്യന്താപേക്ഷിതമാണ്. അതിനെ “നാമധാരി” എന്ന് പറഞ്ഞ് തരംതാഴ്ത്തുന്നത് അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിമർശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്, അദ്ദേഹത്തിന്റെ പട്ടികജാതി വിരുദ്ധ മനോഭാവം തുറന്നുകാട്ടുന്നതാണ്. “പട്ടികജാതി സംവരണ മണ്ഡലങ്ങളിൽ പോലും കേരളത്തിൽ ജയിച്ചുവരാനുള്ള അവസരം യഥാർത്ഥ പട്ടികജാതിക്കാർക്കില്ല. ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാർമാത്രം…” എന്ന സുരേന്ദ്രന്റെ പരാമർശം തികച്ചും അപലപനീയമാണ്. ഇത് കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യമാണ്.
ഒരു രാഷ്ട്രീയ നേതാവ്, അതും മുൻ സംസ്ഥാന അധ്യക്ഷൻ, ഇത്തരമൊരു പരാമർശം നടത്തുന്നത് ആശ്ചര്യകരമാണ്. ഇത് സാമൂഹിക നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ അഭാവമാണ് കാണിക്കുന്നത്. രാജ്യത്ത് നിലവിലുള്ള സംവരണ തത്വങ്ങളെയും ഭരണഘടനാപരമായ അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന സമീപനമാണിത്. ജനാധിപത്യ പ്രക്രിയയിൽ സാധാരണക്കാർക്ക്, പ്രത്യേകിച്ചും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക്, പ്രാതിനിധ്യം ഉറപ്പാക്കാൻ സംവരണം അത്യന്താപേക്ഷിതമാണ്. അതിനെ “നാമധാരി” എന്ന് പറഞ്ഞ് തരംതാഴ്ത്തുന്നത് അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണ്.
കേരളം സാമൂഹിക നീതിക്കും സമത്വത്തിനും പ്രാധാന്യം നൽകുന്ന ഒരു സംസ്ഥാനമാണ്. ഇവിടെ ജാതിയുടെ പേരിൽ ആരെയും മാറ്റിനിർത്തുന്നതിനോ, അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിനോ സർക്കാർ കൂട്ടുനിൽക്കില്ല. സുരേന്ദ്രന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തിന്റെ പുരോഗമനപരമായ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്നതാണ്.
നമ്മുടെ സമൂഹം, വർണ്ണ-ജാതി വിവേചനങ്ങളിൽ നിന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോൾ, ഇത്തരം പരാമർശങ്ങൾ സാമൂഹിക ഭിന്നത വളർത്താനേ ഉപകരിക്കൂ. പൊതുസമൂഹത്തിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഒരു വ്യക്തിയുടെ മാത്രം അഭിപ്രായമായി കാണാനാകില്ല, മറിച്ച് ബി.ജെ.പി.യുടെ സാമൂഹിക കാഴ്ചപ്പാടുകളിലുള്ള അബദ്ധ ധാരണകളെയാണ് ഇത് വെളിവാക്കുന്നത്.