തലയോലപ്പറമ്പ്: എഴുമാന്തുരുത്ത്, വടയാർ, ചന്തപ്പാലം, മുളക്കുളം
റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡരികിലെ മണ്ണ് നീക്കിയത് വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു. വടയാർ ചക്കാല ജംഗ്ഷന് സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ തോട്ടിലേക്ക് മറിഞ്ഞതാണ് ഒടുവിലത്തെ സംഭവം.
ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ റോഡിൽ നിന്നും താഴ്ചയിലേക്ക് ചരിഞ്ഞ് മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ചക്കാല-വട്ടക്കേരിൽ തോട്ടിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉടൻ ഡോർ തുറന്ന് പുറത്തേക്ക് ചാടിയതിനാൽ അപകടം കൂടാതെ രക്ഷപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വടയാർ ചരിയം കുന്നേൽ ഫെൽവിൻ (35) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. എറണാകുളം ലിസി ആശുപത്രിയിലെ ജീവനക്കാരനാണ് ഫെൽവിൻ. ഭാര്യ ഗൃഹത്തിൽ നിന്നും രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനായി കെ എസ് ടി പി ഈ ഭാഗത്തെ റോഡരികിലെ മണ്ണ് നീക്കം ചെയ്തിട്ട് രണ്ട് വർഷത്തിലധികമായി. നിരവധി വാഹനങ്ങളാണ് ഈ ഭാഗത്ത് അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.
മണ്ണ് മാറ്റിയത് മൂലം പല ഭാഗത്തും വീതി കുറവും മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. റോഡിന്റെ വിവിധ ഭാഗങ്ങൾ മഴക്കാലത്ത് കൂടുതൽ തകർന്നതിനെ തുടർന്ന് കാൽനടയാത്ര പോലും അസാധ്യമാണ്. അപകടത്തിൽപ്പെട്ട കാർ ജെ സി ബി യുടെ സഹായത്തോടെ പിന്നീട് ഉയർത്തി മാറ്റി.