ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലിയില്‍ 11 വയസ്സുകാരി തുടർച്ചയായ ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായതായും പെണ്‍കുട്ടിക്ക് മാസം തികയാതെ ജനിച്ച കുഞ്ഞ് മരണപ്പെട്ടതായും റിപ്പോർട്ട്. സംഭവത്തില്‍ 31-കാരനായ റാഷിദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ലൈംഗിക ബന്ധം തുടരാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് റിപ്പോർട്ടില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്റെ പ്രതികരണം ഇങ്ങനെയാണ്… ആറോ ഏഴോ മാസം മുൻപ് റാഷിദ് പഴം നല്‍കാമെന്ന് പറഞ്ഞ് അവളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി. അവിടെവെച്ച് ബലാത്സംഗം ചെയ്തു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, പിന്നീട് പലതവണ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നതിന് വീഡിയോ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തു…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയറുവേദനയെത്തുടർന്ന് പെണ്‍കുട്ടിയെ സർക്കാർ ആശുപത്രിയില്‍ അള്‍ട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവള്‍ ഏഴുമാസം ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. പിന്നീട് പ്രായപൂർത്തിയാകാത്ത കുട്ടിയെ ജില്ലാ വനിതാ ആശുപത്രിയില്‍ എത്തിക്കുകയും അതേ ദിവസം തന്നെ പ്രസവം നടക്കുകയും ചെയ്തു. രക്തം വാർന്നതിനാലും കുറഞ്ഞ പ്രായം കാരണവും പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. കുഞ്ഞ് ജനിച്ച് അരമണിക്കൂറിനകം മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ജില്ലാ വനിതാ ആശുപത്രിയിലെ സി.എം.എസ് ഡോ. ത്രിഭുവൻ പ്രസാദ് അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച റാഷിദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കുഞ്ഞില്‍ നിന്ന് ഡിഎൻഎ സാമ്ബിള്‍ ശേഖരിച്ച് പ്രതിയുമായി ഒത്തു നോക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.