ബറേലി: ഉത്തർപ്രദേശിൽ മദ്യപിച്ചെത്തിയ വരൻ വധുവിൻ്റെ ഉറ്റസുഹൃത്തിന് മാല ചാർത്തി. സംഭവത്തിൽ രോഷാകുലയായ 21കാരിയായ വധു രാധാദേവി വരനെ അടിച്ച് വിവാഹം വേണ്ടെന്നു വച്ചു. വരനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 26 വയസുകാരനായ വരൻ രവീന്ദ്ര കുമാർ വിവാഹ ഘോഷയാത്രയിൽ വേദിയിലേക്ക് വൈകിയെത്തിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
വരൻ്റെ വീട്ടുകാർ അധിക സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിൻ്റെ വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്കായി രണ്ടര ലക്ഷം രൂപയും വിവാഹദിവസം രാവിലെ രണ്ട് ലക്ഷം രൂപയും നൽകിയതായി വധുവിൻ്റെ പിതാവ് പറഞ്ഞു. എന്നാൽ വരന്റെ വീട്ടുകാർക്ക് ഇതൊന്നും മതിയായില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം മറ്റൊരാളെയാണ് വിവാഹം കഴിക്കാൻ താല്പര്യപ്പെട്ടിരുന്നത് എന്നതാണ് മറ്റൊരു കഥ. വിവാഹത്തിന് മദ്യപിച്ചെത്തിയ ഇയാൾ വധുവിൻ്റെ വീട്ടുകാരോടും ബന്ധുക്കളോടും മോശമായി പെരുമാറിയതായും പരാതിയിലുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് ഹാരം കൈമാറുന്ന ചടങ്ങ് നടക്കുമ്പോൾ വരൻ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
ഇതിനു ശേഷം വേദിയിലേക്ക് കയറിയ വരൻ വധുവിന് മാലയണിയുന്നതിനു പകരം തൊട്ടടുത്തു നിന്ന വധുവിന്റെ ഉറ്റ സുഹൃത്തിന്റെ കഴുത്തിലേക്ക് മാലയിടുകയായിരുന്നു. അപ്പോൾ തന്നെ വധു വരന്റെ മുഖത്തേക്ക് അടിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.
ഇതിനുശേഷം ഇരു വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പരസ്പരം കസേരകൾ വലിച്ചെറിഞ്ഞ് സംഘർഷ സാധ്യത ഉടലെടുക്കുകയുമായിരുന്നു. ഒടുവിൽ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം തിരിച്ചയച്ചു. സ്ത്രീധനം ആവശ്യപ്പെട്ടതിന് വരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെ വധുവിൻ്റെ കുടുംബത്തെ അപമാനിച്ചതിന് വരനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.