കൊല്ലം: ഷാർജയിലെ വീട്ടില്‍ കൊല്ലം കേരളപുരം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഗുരുതര ആരോപണവുമായി അമ്മ ശൈലജ. മകള്‍ വിപഞ്ചികയെ ഭർത്താവ് നിതീഷും ഭർതൃ പിതാവും ഭർതൃ സഹോദരിയും ചേർന്ന് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ പരാതി. സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവും വീട്ടുകാരും കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. വിപഞ്ചികയേയും ഒന്നേകാല്‍ വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയതിലും ദുരൂഹത ആരോപിക്കുകയാണ് കുടുംബം.
ഷാർജയില്‍ വച്ച് ഭർത്താവ് നിതീഷും വീട്ടുകാരും ചേർന്ന് വിപഞ്ചികയെ ശരീരികമായും മാനസികമായും പീഡിപ്പിച്ച വിവരങ്ങള്‍ എല്ലാം ആത്മഹത്യാക്കുറിപ്പില്‍ കൃത്യമായി പറയുന്നു. ഭർത്താവിന്റെ അടുത്ത് നിന്ന് രക്ഷപെട്ട് മകളുമായി നാട്ടില്‍ വരാൻ ശ്രമിച്ച വിപഞ്ചികയെ നിതീഷ് തടഞ്ഞുവെന്ന് അമ്മ പറയുന്നു. ശരീരത്തില്‍ മർദനമേറ്റ പാടുകള്‍ ഉള്ള വിപഞ്ചികയുടെ ചിത്രങ്ങളും കുടുംബത്തിന് ലഭിച്ചു. മൃതദേഹം നാട്ടില്‍ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്താൻ ആണ് കുടുംബത്തിന്റെ നീക്കം.