കൊച്ചി: കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ജില്ലാ ഭരണകൂടം. കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മറ്റി രൂപീകരിക്കും. തൃപ്പൂണിത്തുറ നഗരസഭയിലെ സിവില്‍ എഞ്ചിനീയര്‍, ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ ഓഫീസര്‍, ഫ്ലാറ്റിലെ രണ്ട് റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവർ അടങ്ങുന്നതായിരിക്കും കമ്മിറ്റി.
രണ്ട് ടവറുകള്‍ എങ്ങനെ പൊളിക്കണം, ഏത് തരത്തില്‍ പുതുക്കി നിര്‍മിക്കണം എന്നതടക്കം ചര്‍ച്ച ചെയ്യും. അതിനിടെ കോടതിയില്‍ തിരിച്ചടി നേരിട്ട ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്ഗനൈസേഷന് ഇന്ന് മാധ്യമങ്ങളെ കാണും. സുപ്രീംകോടതിയെ സമീപിക്കുന്നതിലടക്കം വിശദീകരണമുണ്ടാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചിയിൽ സൈനികർക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കണമെന്ന് ഇന്നലെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ബലക്ഷയത്തെത്തുടർന്ന് താമസക്കാർ തന്നെ നൽകിയ ഹർജിയിലായിരുന്നു നിർദേശം. കൊച്ചി വൈറ്റിലയ്ക്കടുത്ത് സിൽവർ സാൻഡ് ഐലന്റിൽ 2018ലാണ് മൂന്ന് ടവറുകളിലായി 264 ഫ്ലാറ്റുകൾ പണിതത്. ബലക്ഷയത്തെത്തുടർന്ന് ഇതിൽ രണ്ട് ടവറുകൾ പൊളിച്ചുനീക്കാനും പുനർ നിർമിക്കാനുമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
താമസക്കാരുടെ ജീവന് തന്നെ ഭീഷണിയുള്ളതിനാൽ ഇവരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണം, പുതിയ ഫ്ലാറ്റുകൾ നിർമിച്ചുകൈമാറും വരെ മാറിത്താമസിക്കുന്നവർക്ക് വാടകയും ഉറപ്പാക്കണം, 21000 മുതൽ 23000 രൂപ വരെ പ്രതിമാസ വാടക നൽകണം, താമസക്കാരെ മാറ്റുന്നതും ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതും പുതിയവ നിർമിക്കുന്നതും സമയ ബന്ധിതമായി പൂർത്തിയാക്കണമെന്നും ഉത്തരവിലുണ്ട്.
സൈനികർ, വിരമിച്ച സൈനികൾ, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായിട്ടാണ് ആറ് വർഷമെടുത്ത് ഫ്ലാറ്റുകൾ നിർമിച്ചത്. എന്നാൽ വൈകാതെ തന്നെ ഫ്ലാറ്റുകളുടെ ബലക്ഷയം പുറത്തുവന്നിരുന്നു. വുകകോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയും ചോർച്ചയുണ്ടാവുകയും ചെയ്തതോടെ താമസക്കാർ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ അടക്കം സമീപിച്ചിരുന്നു, എന്നാൽ ഫലം കാണാതെ വന്നതോടെയാണ് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത്.