യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി പിടിയിൽ : പിടിയിലായത് കുപ്രസിദ്ധ ഗുണ്ട തലവൻ അലോട്ടിയുടെ സഹോദരൻ അടക്കം രണ്ടുപേർ

 കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞിരുന്ന രണ്ട് പേരെ  പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ സഹോദരൻ ആർപ്പൂക്കര പനമ്പാലം ഭാഗത്ത് കൊപ്രയിൽ വീട്ടിൽ ജോൺസി ജേക്കബ്  (32), അതിരമ്പുഴ ചന്തക്കുളം ഭാഗത്ത് ഇഞ്ചിക്കാലയിൽ വീട്ടിൽ ഇർഫാൻ ഇസ്മയിൽ (20) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ മാസം 21 തീയതി രാത്രി 10:30 മണിയോടുകൂടി പുതുപ്പള്ളി പേരച്ചുവട്  ഭാഗത്തുള്ള ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിനെ വെളിയിലിറക്കി മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. 

Advertisements

ജോൺസി ജേക്കബിന്റെ സഹോദരനായ അലോട്ടി എന്ന് വിളിക്കുന്ന ജെയിംസ് മോന് എതിരെ യുവാവിന്റെ പിതാവ് മുൻപ് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തിരുന്നു. പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജെയിംസ് മോനേയും, ടിജോ.കെ.തോമസിനെയും പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന മറ്റു പ്രതികൾക്ക് വേണ്ടി അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിലാണ് ഇവർ ഇരുവരും പോലീസിന്റെ പിടിയിലാകുന്നത്. ജോൺസി ജേക്കബിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്  എന്നീ സ്റ്റേഷനുകളിലും, ഇർഫാൻ ഇസ്മയിലിന്  ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലും  ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.

Hot Topics

Related Articles