ജോസ് കെ മാണിയുടെ മകനല്ലേ, വണ്ടിയിടിപ്പിച്ച് രണ്ടു പേരെ കൊന്നതല്ലേ .. തൂക്കി കൊന്ന് കളഞ്ഞേക്കാം ! വാഹനാപകടത്തിന്റെ പേരിൽ 19 കാരനെ സോഷ്യൽ മീഡിയ കടന്നാക്രമിക്കുമ്പോൾ 

കോട്ടയം : മനപൂർവമല്ലാത്ത നരഹത്യ ! വാഹനാപകട കേസുകളിൽ ഇന്ത്യയിലെ ശിക്ഷാ സംവിധാനം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുന്നത് മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ്. പരമാവധി ശിക്ഷ രണ്ട് വർഷം കഠിന തടവ് അല്ലങ്കിൽ പിഴ. പരമാവധി വാഹനാപകട കേസുകളിലും പിഴ മാത്രമാണ് ശിക്ഷിക്കുക. എന്നാൽ , കഴിഞ്ഞ ദിവസം മണിമലയിൽ ഉണ്ടായ വാഹനാപകട കേസിലെ സോഷ്യൽ മീഡിയ വാദം പരിശോധിച്ചാൽ ഇതുവരെയുള്ള വാഹനാപകട കേസുകളിലെ പ്രതികളായ ഡ്രൈവർമാരെ എല്ലാം ഇന്ത്യയിൽ തൂക്കി കൊന്നതായി കരുതേണ്ടി വരും. കാരണം – മണിമലയിൽ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനം ഓടിച്ചത് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയുടെ മകൻ കെ.എം മാണി ജൂനിയർ ആയതിന്റെ പേരിൽ നടക്കുന്ന വിമർശനങ്ങൾ കാണുമ്പോൾ തോന്നുന്നത് അത്തരത്തിലാണ്. 

Advertisements

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ മണിമലയിലാണ് രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. സ്കൂട്ടർ യാത്രക്കാരായ മണിമല പതാലിപ്ളാവ് കുന്നുംപുറത്ത് താഴെ യോഹന്നാൻ മാത്യുവിൻ്റെ മകൻ ജിൻസ് ജോൺ (31), സഹോദരൻ  ജിസ് (25) എന്നിവരാണ് മരിച്ചത്. കെ.എം മാണി ജൂനിയർ ഓടിച്ച വാഹനം മഴയിൽ നനഞ്ഞ് കിടന്ന റോഡിൽ തെന്നി വട്ടം കറങ്ങി , തുടർന്ന് യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ ഇന്നോവയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിന് ശേഷം കെഎം മാണി ജൂനിയറും ജോസ് കെ മാണിയും നടത്തിയത് മാതൃകാപരമായ നീക്കങ്ങൾ ആയിരുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ കെഎം മാണി ജൂനിയർ താൻ തന്നെ ആണ് വാഹനം ഓടിച്ചത് എന്ന് പറയുകയും , അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യുവാക്കളെ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിനുശേഷം ജോസ് കെ മാണി എംപിയുടെ ഓഫീസിൽ നിന്നും ഇടപെട്ട് തന്റെ മകനാണ് വാഹനമോടിച്ചതെന്നും കേസെടുക്കുന്നതിനുള്ള നടപടികൾക്കായി പോലീസിനെ സമീപിക്കുകയും ചെയ്തു. ഇത്തരത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടന്ന ശേഷമാണ് സാമൂഹിക മാധ്യമങ്ങളിൽ വിവാദം പൊട്ടിപ്പുറപ്പെട്ടത്. 

അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിന്റെ പേരിൽ ജോസ് കെ മാണി മകനെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന വാദമാണ് ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തിയത്. എന്നാൽ അപകടമുണ്ടായി പിറ്റേന്ന് തന്നെ കെഎം മാണി ജൂനിയറിനെതിരെ കേസെടുക്കുകയും , തിങ്കളാഴ്ച തന്നെ കേസിൽ ജാമ്യം എടുത്ത് കെഎം മാണി ജൂനിയർ പുറത്തിറങ്ങുകയും ചെയ്തു. സാധാരണഗതിയിലുള്ള നടപടിക്രമങ്ങൾ മാത്രമാണ് മണിമല പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായതെന്നും ജാഗ്രത ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മരിച്ച യുവാക്കളുടെ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ,  ബന്ധുക്കളുടെയും ദൃക്സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കെഎം മാണി ജൂനിയറിനെ വാഹനാപകടക്കേസിൽ പ്രതിചേർന്നത്. ഈ നടപടി പൂർത്തിയായപ്പോഴേക്കും ഞായറാഴ്ച ഉച്ച കഴിഞ്ഞിരുന്നു. 

സ്വാഭാവികമായും വാഹനാപകട കേസുകളിൽ ചെയ്യുന്ന നടപടിക്രമം എന്ന രീതിയിൽ , വാഹനം ഓടിച്ച കെഎം മാണി ജൂനിയറിനെ അപകട സ്ഥലത്തുനിന്നും പോലീസ് സ്റ്റേഷനിൽ നിന്നും വീട്ടിൽ പറഞ്ഞുവിടുകയും തിങ്കളാഴ്ച പോലീസ് സ്റ്റേഷനിൽ എത്തിച്ച് ജാമ്യം എടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഇതെല്ലാം കൃത്യമായ രീതിയിൽ നടന്നപ്പോഴാണ് സാമൂഹിക മാധ്യമങ്ങളിൽ അടക്കം തെറ്റായ പ്രചരണങ്ങൾ നടക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥിതി കൃത്യമായി പാലിച്ച് നടപടികൾ പൂർത്തിയാക്കിയ ഒരു 19കാരനായ യുവാവിനെതിരെയാണ് ഇത്തരത്തിൽ മോശം പ്രചാരണം നടക്കുന്നത്. ഇത് ഒരു ചെറുപ്പക്കാരന്റെ മാനസികനിലയെ സാരമായി ബാധിക്കും എന്നത് പോലും പരിഗണിക്കാതെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം തെറ്റായ ആരോപണങ്ങൾ ഉയർത്തുന്നത്. 

Hot Topics

Related Articles