ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഡക്കടിച്ച് ഹിറ്റ്മാൻ. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഓപ്പണിംങ് ഇറങ്ങി പൂജ്യത്തിന് പുറത്തായ രോഹിത് ശർമ്മ, ഇന്ന് ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ വൺഡൗണായി ഇറങ്ങിയാണ് ഡക്കടിച്ചത്. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 16 ഡക്കാണ് രോഹിത് ശർമ്മ സ്വന്തം പേരിൽ എഴുതിയത്.
കഴിഞ്ഞ കുറച്ചു കളികളിലായി രോഹിത് മോശം ഫോം തുടരുകയാണ്. സീസണിൽ ഇതുവരെയുള്ള ഒൻപത് കളികളിൽ നിന്നായി 184 റൺ മാത്രമാണ് രോഹിത് നേടിയിരിക്കുന്നത്. ആദ്യ കളിയിൽ ബംഗളൂരിനെതിരെ ഒരു റൺ, ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ 21 , ഡൽഹിയ്‌ക്കെതിരെ 65 , കൊൽക്കത്തയ്‌ക്കെതിരെ 20, ഹൈദരാബാദിനെതിരെ 28, പഞ്ചാബിനെതിരെ 44 , ഗുജറാത്തിനെതിരെ രണ്ട്, രാജസ്ഥാനെതിരെ മൂന്ന്, പഞ്ചാബിനെതിരെ പൂജ്യം, ചെന്നൈയ്‌ക്കെതിരെ പൂജ്യം എന്നിങ്ങനെയാണ് ഇതുവരെ രോഹിത്തിന്റെ സ്‌കോർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുവരെയുള്ള ഒൻപത് മത്സരങ്ങളിൽ അഞ്ചിലും രണ്ടക്കം കടക്കാൻ രോഹിത്തിന് സാധിച്ചിട്ടില്ല. മൂന്നു തവണ കഷ്ടിച്ച് ഇരുപത് കടന്നപ്പോൽ, ഒരു തവണ മാത്രമാണ് അർദ്ധ സെഞ്ച്വറി നേടാൻ സാധിച്ചത്. ഇന്ന് ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ ഓപ്പണിംങിലെ പരാജയത്തെ തുടർന്ന് വൺഡൗണായാണ് രോഹിത് ഇറങ്ങിയത്. എന്നാൽ, ഇന്നും ഫലം വിപരീതമായിരുന്നില്ല. മൂന്നു പന്ത് മാത്രം ബാറ്റ് ചെയ്ത രോഹിത്ത് ജഡേജയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. രോഹിത്തിന്റെ സ്ഥാനമാറ്റം മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന കാമറൂൺ ഗ്രീനിന്റെയും താളം തെറ്റിച്ചു.
ഇതോടെ മുംബൈ ബാറ്റിംങ് നിരയുടെ താളം തന്നെ തെറ്റുന്ന സ്ഥിതിയായി. ഓപ്പണർമാരായ ഗ്രീനും (6), കിഷനും (7) സ്‌കോർ ബോർഡിൽ 13 റണ്ണെത്തിയപ്പോഴേയ്ക്കും മടങ്ങി. ഒരു റൺ കൂടി ചേർത്തപ്പോൾ രോഹിത്തും മടങ്ങി. പിന്നാലെ സൂര്യയും (26), വധേരയും (64) ചേർന്നു മികച്ച ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും 69 ൽ സൂര്യ മടങ്ങിയതിനു പിന്നാലെ സ്റ്റബ്‌സു(20)മായി ചേർന്ന് വധേര സ്‌കോർ നൂറ് കടത്തി. എന്നാൽ, ഇരുവരും മടങ്ങിയതിനു പിന്നാലെ ടിം ഡേവിഡ് (2), അർഷദ് ഖാൻ (1), എന്നിവർ മടങ്ങിയതോടെ ടീം സ്‌കോർ 139 ൽ അവസാനിച്ചു. ചെന്നൈയ്ക്ക് വേണ്ടി പതിരന മൂന്നും, ദീപക് ചഹറും, ദേശ്പാണ്ഡയും രണ്ടു വിക്കറ്റ് വീതവും വീഴത്തി. ജഡേജയ്ക്കാണ് ഒരു വിക്കറ്റ്.