പ്രിയതാരത്തിന് വിട നൽകി വാകത്താനം…! നിറകണ്ണുകളോടെ നാട്; മണ്ണോട് ചേർന്ന് കൊല്ലം സുധി

കോട്ടയം: വാകത്താനത്തിന്റെ മണ്ണിൽ വിരുന്നെത്തിയ കലാകാരൻ ഇനി ആ നാടിന്റെ മണ്ണിന്റെ ഭാഗം..! തോട്ടയ്ക്കാട് റീഫോർവേഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യയുടെ സെമിത്തേരിയിലെ മണ്ണിൽ കൊല്ലം സുധി എന്ന കലാകാരൻ അലിഞ്ഞു ചേരും. തൃശൂരിൽ അപകടത്തിൽ മരിച്ച സുധിയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് വാകത്താനത്തെ വീട്ടിൽ എത്തിച്ചത്. ഇതിനു ശേഷം ഒരു മണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന്, ഇവിടെ നിന്നും മകൻ പഠിച്ചിരുന്ന സ്‌കൂളിൽ പൊതുദർശനം നടത്തി.

Advertisements

ഇവിടെ നിന്നും ഇദ്ദേഹത്തിന്റെ ഭൗതിക ദേഹം ക്‌നാനായ പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ഒരു നാട് മുഴുവൻ മറ്റെല്ലാം മാറ്റി വച്ച് അന്തിമോപചാരം അർപ്പിക്കുന്നതിനായി ഒഴുകിയെത്തുന്ന കാഴ്ചയാണ് കണ്ടത്. മണിക്കൂറുകളോളം നീണ്ട പൊതുദർശനത്തിനായി എത്തിയവരെല്ലാം കണ്ണീരോടെയാണ് സുധിയ്ക്കു വിട നൽകിയത്. ഒടുവിൽ പാരിഷ് ഹാളിൽ നിന്നും ഭൗതിക ദേഹം സംസകാര ചടങ്ങുകൾക്കായി പുറത്തേയ്ക്കിറക്കിയപ്പോൾ നാടൊന്നടങ്കം സുധിയ്ക്കു വിട നൽകാൻ ഒപ്പം നിന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാരിഷ് ഹാളിൽ നിന്നും വിലാപയാത്ര പുറപ്പെട്ടപ്പോൾ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളടക്കമുള്ള വാഹനങ്ങളാണ് അകമ്പടി സേവിച്ചത്. ആംബുലൻസിനെ പിൻതുടർന്ന സംസ്‌കാര വേദിയായ തോട്ടയ്ക്കാട് പള്ളിയുടെ കവാടത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ വഴിയുടെ ഇരുവശത്തും നൂറുകണക്കിന് ആളുകളാണ് കാത്തു നിന്നത്. ആംബുലൻസ് കടന്നു പോകുന്ന വഴികളിൽ കാത്തു നിന്ന ആളുകൾ കൈകൾ ഉയർത്തിയും, കൂപ്പുകൈകളോടെയും സുധിയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നത് കാണാമായിരുന്നു.

വഴിയരികിലെ മതിലിലും, വീടുകളുടെ വരാന്തകളിലും അടക്കം നൂറുകണക്കിന് ഗ്രാമവാസികൾ തങ്ങളുടെ പ്രിയ സോദരനെ യാത്രയാക്കാൻ കാത്തു നിന്നു. എല്ലാവരുടെയും കണ്ണീരുപ്പു നിറഞ്ഞ പ്രണാമമേറ്റുവാങ്ങിക്കൊണ്ടാണ് പ്രിയപ്പെട്ട സുധി ഈ മണ്ണിനോട് അലിഞ്ഞു ചേർന്നത്. പള്ളിയുടെ ശ്മശാനത്തിൽ എത്തിയ ശേഷം ഇവിടെ നടന്ന പ്രാർത്ഥനകൾക്ക് ശേഷം സുഹൃത്തുക്കളും സഹ പ്രവർത്തകരും അവസാനമായ സുധിയെ തോളിലേറ്റി. എന്നും, കൈ പിടിച്ച് നടന്ന സുഹൃത്തുക്കളുടെ തോളിലേറി സുധി ആ മണ്ണിന്റെ ഭാഗമായി അലിഞ്ഞു ചേർന്നു. എന്നും, ഇനി സുധി വാകത്താനം കാരനായി തന്നെ തുടരും.. ഈ മണ്ണിലുണ്ടാകും…!

Hot Topics

Related Articles