ഈ നാടിന്റെ പോക്കിത് എങ്ങോട്ട്…! സർക്കാരിന്റെ പദ്ധതി നടപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥൻ തന്നെ കൈക്കൂലി വാങ്ങുന്നു; ദേശീയ പാതാവികസന പദ്ധതി നിർമ്മാണത്തിന് കൈക്കൂലിവാങ്ങിയ എ.എം.വി.ഐയെ പിരിച്ചു വിടണം; ആലപ്പുഴയിൽ കുടുങ്ങിയത് പിടിച്ചുപറി നടത്തിയ കള്ളൻ; വീഡിയോ കാണാം

ആലപ്പുഴ: ഈ നാടിന്റെ പോക്കിത് എങ്ങോട്ട് എന്ന ചോദ്യം ഉയർത്തുകയാണ് ആലപ്പുഴയിൽ പിടിയിലായ എ.എം.വി.ഐ…! സർക്കാരിന്റെ അഭിമാന പദ്ധതിയായ ദേശീയ പാതാ വികസനത്തിനായി കരാറെടുത്ത കരാറുകാരനിൽ നിന്നും പോലും കൈക്കൂലി വാങ്ങാനും മാത്രം ധൈര്യമാണ് ഈ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുണ്ടായത്. ഇത്രത്തോളം പിടിച്ചുപറി നടത്തിയ എ.എം.വി.ഐയെ സർവീസിൽ നിന്നും ഉടനടി പിരിച്ചു വിടുക തന്നെയാണ് വേണ്ടത്. ആലപ്പുഴയിൽ ഇന്ന് പിടിയിലായ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കൈക്കൂലി വാങ്ങിയത്, ദേശീയ പാത 66 ന്റെ വികസന പ്രവർത്തനങ്ങൾക്ക് കരാറെടുത്ത ഉപകരാറുകാരനിൽ നിന്നുമായിരുന്നു. സർക്കാരിന്റെ ഒരു പദ്ധതിയ്ക്ക് സർക്കാരിന്റെ കരാറുകാരനിൽ നിന്നു തന്നെ കൈക്കൂലിവാങ്ങുന്ന ഗുരുതരമായ ക്രമക്കേടാണ് ഇദ്ദേഹം നടത്തിയത്.

Advertisements

ദേശീയ പാത 66 ന്റെ ഉപ കരാറുകാരനിൽ നിന്നും വാഹനം പിടിക്കാതിരിക്കാൻ കൈക്കൂലി വാങ്ങിയ അമ്പലപ്പുഴ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. സതീഷിനെയാണ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ മധ്യമേഖല പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ദേശീയ പാതാ 66 , ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിൻറെ ട്രാൻസ്‌പോർട്ടിംഗ് ഉപകരാർ എടുത്തിരിക്കുന്ന കരാറുകാരന്റെ രണ്ടു വാഹനങ്ങൾ കഴിഞ്ഞ ദിവസം പിടിച്ചിരുന്നു. ഈ വാഹനങ്ങൾക്ക് ഇരുപതിനായിരം രൂപ വീതമാണ് പിഴയായി ഈടാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ പിഴ ഒരു മാസത്തേക്ക് ഒഴിവാക്കുന്നതിനായി കാൽ ലക്ഷം രൂപ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കൈക്കൂലി ആയി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കരാറുകാരൻ വിജിലൻസിന് സമീപിച്ച് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ, വിജിലൻസ് നിർദേശപ്രകാരം കരാറുകാരൻ പണം നൽകാൻ എത്തുകയായിരുന്നു.

പണം കൈപ്പറ്റുന്നതിനായി ചേർത്തല ഭാഗത്ത് യൂണിഫോമിൽ എത്തിയ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിജിലൻസ് സംഘം പിടികൂടി. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു. ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി ഗിരീഷ് പി.സാരഥി, സിഐമാരായ മഹേഷ് പിള്ള, പ്രശാന്ത്കുമാർ, രാജേഷ്, എസ്.ഐമാരായ സ്റ്റാൻലി തോമസ്, സുരേഷ് കുമാർ, ബസന്ത്, എ.എസ്.ഐമാരായ ജയലാൽ, സത്യപ്രഭ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എസ്.ഡി ഷൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ സനൽ സഹദേവൻ, ശ്യാംകുമാർ, ടി.പി രാജേഷ്, മനോജ്കുമാർ, ലിജു, വനിതാ എ.എസ്.ഐ രഞ്ജിനി രാജൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.

Hot Topics

Related Articles