കളി അവസാനിച്ചിട്ടും തീരാനൊമ്പരമായി മാറിയ ആ പച്ചപ്പുൽ മൈതാനിൽ നിന്നും ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ കയറുവാൻ അവർ മടിച്ചു ;  മാനം നോക്കി കണ്ണുനീർ പൊഴിച്ച് , ജയിക്കാൻ വിധിയില്ലാത്ത തങ്ങളുടെ ദുരവസ്ഥയെ ഓർത്തവർ കണ്ണീരൊപ്പി ; കൈയ്യെത്തും ദൂരത്തുണ്ടായിരുന്ന ലോകകിരീടത്തിനുമേൽ കണ്ണീർ മഴ പൊഴിച്ച ദക്ഷിണാഫ്രിക്ക

സ്പോർട്സ് ഡെസ്ക്ക് : ഭാഗ്യ നിർഭാഗ്യങ്ങൾ പലപ്പോഴും മികച്ച താരമായി രൂപാന്തരം പ്രാപിക്കാനുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ വിധി പലപ്പോഴും അവർക്കെതിരായിരുന്നു. ജയം ഉറപ്പിച്ച മത്സരത്തിൽ കരഞ്ഞു കലങ്ങിയ കണ്ണുമായി പച്ചപ്പുൽ മൈതാനിയിൽ എന്നും നിസംഗരായി  നിൽക്കുവാൻ വിധിക്കപ്പെട്ടിട്ടുള്ളവർ . വിധിയുടെ തേരോട്ടത്തിൽ എന്നും കാലിടറി വീണ ടീമായിരുന്നു ദക്ഷിണാഫ്രിക്ക. കയ്യെത്തും ദൂരത്ത് ഉണ്ടായിരുന്ന കിരീട വിജയത്തെ കൈവിട്ടു കളഞ്ഞ 2015ലെ സെമി ഫൈനൽ പോരാട്ടം ഒരു ക്രിക്കറ്റ് പ്രേമിയും മറന്നു കാണാൻ വഴിയില്ല. വിജയം അടുത്തെത്തിയിട്ടും അത് കയ്യെത്തിപ്പിടിക്കുവാൻ കഴിയാതിരുന്ന വമ്പന്മാരുടെ നിര കിവീസിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ തകർന്നടിയുന്ന കാഴ്ച 2015 ഓക്ലന്റിൽ നടന്ന സെമി ഫൈനൽ പോരാട്ടം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.

Advertisements

2015 മാര്‍ച്ച്‌ 24, ന്യൂസിലാൻഡിലെ ഓക്ക്ലാൻഡില്‍ നടക്കുന്ന വേള്‍ഡ് കപ്പ്‌ സെമി ഫൈനല്‍ പോരാട്ടം. ഏറ്റുമുട്ടുന്നത് ആദ്യ കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ സൗത്താഫ്രിക്കയും ന്യൂസീലന്‍ഡും.വാശിയേറിയ മത്സരം കാണാനെത്തിയവര്‍ മാനം കറുത്ത് മ‍ഴ ചാറുന്നത് കണ്ട് നിരാശപ്പെടാന്‍ തുടങ്ങി.എന്നാലന്ന് ഓക്ലന്‍ഡ് സാക്ഷിയായത് മ‍ഴയെ പോലും തീപിടിപ്പിച്ച പോരാട്ടത്തിനായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരുവശത്ത് സാക്ഷാല്‍ എബി ഡിവില്ലേ‍ഴ്സ്  ഡേവിഡ് മില്ലര്‍, ഡെയ്ല്‍ സെ്റ്റയ്ന്‍ ഫാഫ് ഡ്യുപ്ലെസിസ്, ജെപി ഡുമിനി തുടങ്ങിയ വമ്ബന്‍മാരുടെ പട. മറുവശത്ത് ബ്രണ്ടന്‍ മക്കെല്ലം, മാര്‍ട്ടിന്‍ ഗപ്ടില്‍, കെയ്ന്‍ വില്യാംസണ്‍, ട്രന്‍റ് ബോള്‍ട്ട്, കോറി ആന്‍ഡേ‍ഴസണ്‍ ഗ്രാന്‍റ് എലിയറ്റ് എന്നിവരടങ്ങുന്ന മികച്ച ടീം. എന്ത് വന്നാലും ഫൈനലിലേക്ക് എന്നൊരു ബോഡി ലാംഗ്വേജ് ആയിരുന്നു എല്ലാ കളിക്കാര്‍ക്കും.

ഇന്ത്യയെ തോല്‍പ്പിച്ച്‌ ഫൈനലിലെത്തിയ ഓസ്ട്രേലിയയെ നേരിടാനുള്ള പോരാട്ടമായിരുന്നു നടന്നതെങ്കിലും ഒരു കൊട്ടിക്കലാശത്തിന്‍റെ ചൂടും ചൂരുമുണ്ടായിരുന്നു ആ മത്സരത്തിന്. മ‍ഴ കാരണം 43 ഓവറാക്കി ചരുക്കിയ മത്സരത്തില്‍ 45 പന്തില്‍ 65 റണ്‍സെടുത്ത് പുറത്താക്കാതെ നിന്ന ഡി വില്ലേഴ്‌സ്, 107 പന്തില്‍ 82 റണ്‍സെടുത്ത ഡ്യുപ്ലെസിസ്, 18 പന്തില്‍ 49 റണ്‍സ് എടുത്ത് വെടിക്കെട്ട് നടത്തിയ ഡേവിഡ് മില്ലര്‍ എന്നിവരുടെ കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സൗത്താഫ്രിക്ക 283 റണ്സ് നേടി.

ഡിഎല്‍എസ് നിയമപ്രകാരം 43 ഓവറില്‍ ന്യൂസിലന്‍ഡിന് വേണ്ടത് 298 റണ്‍സ്.

ഇവിടെ നിന്നാണ് കളി ആവേശപ്പോരാട്ടമാകുന്നത്. ക്രീസില്‍ ഒപ്പണറായെത്തിയ മക്കെല്ലം വന്നിട്ട് അടിയോടടി . 8 ഫോറും നാല് സിക്സും ഉള്‍പ്പെടെ 26 പന്തില്‍ 59 റണ്‍സ്. ഗപ്ടിലും ഒപ്പം നിന്നു. ഇരുവരും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് വേഗത്തിലാക്കി. പിന്നീട് എത്തിയ വില്യംസണ് പക്ഷെ ആറ് റണ്‍സേ നേടാനുയുള്ളു. ന്യൂസീലന്‍ഡിന്‍റെ മൂന്ന് വിക്കറ്റുകള്‍ പോയതോടെ സൗത്താഫ്രിക്കന്‍ ക്യാംപില്‍ ആവേശം തുടങ്ങി. എബി ഡിവില്ലേ‍ഴ്സിന്‍റെയും കൂട്ടാളികളുടെയും മുഖം തെളിഞ്ഞു. ആദ്യ ലോകകപ്പിന്‍റെ കിരീടത്തിലേക്ക് തോണി അടുക്കുകയാണെന്നവർ കരുതി.

പക്ഷെ അവര്‍ അറിഞ്ഞിരുന്നില്ല ഗ്രാന്‍റ് എലിയറ്റ് എന്ന ക്രിക്കറ്റര്‍ ചിലതൊക്കെ തീരുമാനിച്ചുറച്ചാണ് ക്രീസില്‍ എത്തിയതെന്ന്. 39 പന്തില്‍ 30 റണ്‍സ് നേടിയ റോസ് ടെയ്ലറെയും 57 പന്തില്‍ 58 റണ്‍സ് നേടിയ കോറി ആന്‍ഡേ‍ഴ്സണെയും കൂട്ട് പിടിച്ച്‌ എലിയറ്റ് ന്യൂസിലന്‍ഡിനെ തോളിലേറ്റി ഫൈനലിലേക്ക് അടുപ്പിക്കുമ്പോള്‍ പക്ഷെ എതിര്‍ പക്ഷത്ത് എല്ലാ പ്രതീക്ഷകളും നഷ്ടപെടുന്നവരുടെ നിരാശ പ്രകടമായി തുടങ്ങിയിരുന്നു. അവസരങ്ങൾ പലതും വീണ് കിട്ടിയിട്ടും ദക്ഷിണാഫ്രിക്കൻ താരങ്ങൾ അത് കൈവിട്ടു കളഞ്ഞു പതിവിനു വിപരീതമായി പങ്കെടുത്ത ഡിവില്ലിയേഴ്സിനെ എലിയറ്റ് പല കുറി അതിർവരമ്പ് കടത്തി.ആത്മവീര്യം ചോർന്നു തുടങ്ങിയ ദക്ഷിണാഫ്രിക്കൻ നിരയിൽ പിഴവുകൾ കൂട്ടാളിയായി ലോകത്തിലെ തന്നെ മികച്ച ഫീൽഡർമാരിൽ ഒരാളായ ഡിവില്ലിയേഴ്സ് എലിയെറ്റിന്റെ സുപ്രധാന റൺ ഔട്ട് പോലും നഷ്ടപ്പെടുത്തി.

ഒടുവിൽ ജയിക്കാന്‍ രണ്ട് പന്തില്‍ 5 റണ്‍സ് എന്ന നിലയില്‍ കളി എത്തുമ്പോൾ ക്രീസില്‍ ബാറ്റേന്തുന്നത് എലിയറ്റ് . പന്തെറിയുന്നത് ഡെയില്‍ സ്റ്റെയിന്‍. കളിയുടെ ഗതി എങ്ങോട്ടുവേണോ മാറാമെന്ന സ്ഥിതി. ഒറ്റ പന്തില്‍ കളി മാറും. ആവേശവും ആകാംഷയും നിറഞ്ഞ് സൈലന്‍സ്. സ്റ്റെയിന്‍ എറിഞ്ഞ പന്ത് ഒരു ശങ്കകള്‍ക്കും ഇടമില്ലാതെ ബൗണ്ടറിക്ക് മുകളിലൂടെ പറന്നു. ന്യൂസിലന്‍ഡ് ക്യാമ്പില്‍ ആഹ്ലാദം..വേള്‍ഡ് കപ്പ് ഫൈനലിലേക്ക്.. പക്ഷെ ന്യൂസിലന്‍ഡിനെ അനായാസം പരാജയപ്പെടുത്തി സ്റ്റീവന്‍ സ്മിത്തും സംഘവും അക്കൊല്ലം കപ്പില്‍ മുത്തമിട്ടു.

എന്നാല്‍ 8 വര്‍ഷങ്ങള്‍ക്കിപ്പുറവും സൗത്താഫ്രിക്കന്‍ ടീം നേരിട്ട തോല്‍വിയും, താരങ്ങളുടെ കണ്ണുനീരുമാണ് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നത്. എത്തിപ്പിടിക്കാവുന്ന കയ്യെത്തും ദൂരത്ത് ഉണ്ടായിരുന്ന വിജയത്തെ വിട്ടു കളഞ്ഞതിൽ ദക്ഷിണാഫ്രിക്കൻ നിരയിൽ നിരാശ തളം കെട്ടി. കളി അവസാനിച്ചിട്ടും തീരാനൊമ്പരമായി മാറിയ ആ പച്ചപ്പുൽ മൈതാനിൽ നിന്നും ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ കയറുവാൻ അവർ മടിച്ചു മാനം നോക്കി കണ്ണുനീർ പൊഴിച്ച് ജയിക്കാൻ വിധിക്കപ്പെടാത്ത തങ്ങളുടെ ദുരവസ്ഥയെ ഓർത്ത് ദക്ഷിണാഫ്രിക്കൻ നിര ഏങ്ങലടിച്ചു. 2023 ല്‍ വീണ്ടും ഒരു ലോകകപ്പ് എത്തുമ്പോള്‍ കാലങ്ങളായുള്ള സ്വപ്നം പൂവണിയുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് ടീം സൗത്താഫ്രിക്ക… ഇനി കണ്ടറിയണം കപ്പ് ആര് നേടുമെന്ന്..

Hot Topics

Related Articles