ഡല്‍ഹി : മൃദു ഹിന്ദുത്വം തീവ്ര ഹിന്ദുത്വത്തിനുള്ള രാഷ്ട്രീയ ഉത്തരമല്ലെന്ന പാഠം കഴിഞ്ഞ അഞ്ച് നിയമസഭാ തെഞ്ഞെടുപ്പുകളുടെ ഫലത്തില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.മധ്യപ്രദേശില്‍ കമല്‍നാഥിനെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയത് തെറ്റായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
അനുനയവും അമിത ആത്മവിശ്വാസവും കൊണ്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്നും പാര്‍ട്ടി പഴയ നേതൃത്വത്തെ മാറ്റി പകരം പുതിയ ചെറുപ്പമുള്ള ഊര്‍ജസ്വലരായ നേതാക്കളെ കൊണ്ടുവരേണ്ട സമയം സമാഗതമായിരിക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ ‘എക്സി’ല്‍ കുറിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പല രാഷ്ട്രീയ നിരീക്ഷകരെയും അഭിപ്രായ, എക്സിറ്റ് പോളുകളെയും അതിശയിപ്പിച്ചുവെന്നും പലരും വോട്ടുയന്ത്രത്തില്‍ കൃത്രിമം സംശയിച്ചുവെന്നും അദ്ദേഹം കുറിച്ചു.