മുംബൈ : ബോളിവുഡ് താരം സല്‍മാൻഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ബാഗ് ധരിച്ച് നടന്നു പോകുന്ന യുവാക്കളെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. അക്രമികള്‍ സഞ്ചരിച്ചിരുന്ന വാഹനം സല്‍മാന്റെ വീടിന്റെ ഒരു കിലോമീറ്റർ അപ്പുറത്ത് നിന്ന് കണ്ടെത്തി. പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊർജ്ജിതമാക്കി. .ഇന്ന് പുലർച്ചെയാണ് ബാന്ദ്രയിലെ താരത്തിന്റെ വീടിന് നേരെ അജ്ഞാതരായ രണ്ടുപേർ വെടിയുതിർത്തത്.
അതേസമയം സല്മാൻ ഖാന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോക നായകൻ ലോറൻസ് ബിഷ്ണോയുടെ സഹോദരൻ അൻമോല് ബിഷ്ണോയ് രംഗത്തെത്തി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അൻമോലിന്റെ വെളിപ്പെടുത്തല്‍. വീടിന് നേരെയുണ്ടായ വെടിവയ്പ് ട്രെയിലർ മാത്രമാണെന്നും പോസ്റ്റില്‍ പറയുന്നു. ഇത് ആദ്യത്തേയും അവസാനത്തെയും മുന്നറിയിപ്പാണ്,. ഇതിന് ശേഷം വീടിന് വെളിയില്‍ മാത്രമല്ല വെടിവയ്ക്കുക. നിങ്ങള്‍ ദൈവങ്ങളായി കരുതുന്ന ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും പേരിലുള്ള നായ്ക്കള്‍ ഞങ്ങള്‍ക്കുണ്ടെന്നും അൻമോല് കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സല്മാൻ ഖാനെ വധിക്കുമെന്ന് ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയും പിടികിട്ടാപ്പുള്ളി ഗോള്‍ഡി ബ്രാറും മുൻപ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ഇവർ താരത്തെ കൊല്ലാൻ മുംബയിലേക്ക് ഷൂട്ടർമാരെ അയച്ചതായും ബോളിവുഡ് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.