ദില്ലി : എത്ര കാലം ജയിലില്‍ കഴിഞ്ഞാലും കെജ്രിവാള് തന്നെയായിരിക്കും മുഖ്യന്ത്രിയെന്ന് എഎപി ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടായി കെജ്രിവാളിനൊപ്പമെന്നും എക്സിറ്റ് പോളുകള്‍ ശുദ്ധതട്ടിപ്പാണെന്നും സന്ദീപ് പഥക് ചൂണ്ടിക്കാട്ടി. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലും എഎപി വിജയിക്കും. പാർട്ടിക്കുള്ളില്‍ പ്രതിസന്ധിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടക്കാല ജാമ്യക്കാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തില്‍ രണ്ടാം നിര നേതൃത്വത്തിലേക്ക് പാർട്ടി, സർക്കാർ ഭരണ നിർവഹണ ചുമതല കൈമാറി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതലയും നല്കി. അതേ സമയം, സഞ്ജയ് സിംഗിനെ ചുമതലകള്‍ ഏല്പിച്ചില്ല. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിൻ്റെ ടീമിനൊപ്പമായിരിക്കും. സുനിത കെജ്രിവാള് സജീവ രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലമിറങ്ങേണ്ടെന്നും കെജരിവാള്‍ നിർദേശം നല്കി.