കോട്ടയം :ഏറ്റുമാനൂരില്‍ കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ മനയ്ക്കപ്പാടം ഭാഗത്ത് കാവനായില്‍ വീട്ടില്‍ സിയാദ് (27) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2021 ഫെബ്രുവരി 28 ആം തീയതി രാത്രി 11:30 മണിയോടുകൂടി വാഹനത്തില്‍ വരികയായിരുന്ന നീണ്ടൂർ സ്വദേശിയായ യുവാവിനെ പ്രാവട്ടം ഭാഗത്ത് വച്ച് തടഞ്ഞുനിർത്തി ഇയാളെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും, വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇയാളെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ഇയാള്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോവുകയായിരുന്നു. ഇത്തരത്തില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിർദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ ജയപ്രസാദ്,സി.പി.ഒ മാരായ സെയ്‌ഫുദ്ദീൻ, രതീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.