തൃശൂരില്‍ ഡിസിസി ഓഫീസിനുമുമ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീണ്ടും പോസ്റ്റർ. അനില്‍ അക്കര, എംപി വിൻസൻറ് തുടങ്ങിയവർക്കെതിരെയാണ് പോസ്റ്റർ. അനില്‍ അക്കര ബിജെപിയില്‍ നിന്ന് പണം വാങ്ങിയെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്. കെ മുരളീധരന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും അനില്‍ അക്കര മുക്കി. പണം വാങ്ങി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എം പി വില്‍സെന്റ് ഒറ്റുകാരൻ തുടങ്ങിയ വിമർശനങ്ങളും പോസ്റ്ററില്‍ ഉണ്ട്. ഇരുവരെയും പാർട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യമുണ്ട്. തുടർച്ചയായ മൂന്നാം ദിവസമാണ് തൃശൂർ ഡിസിസിക്ക് മുന്നില്‍ പോസ്റ്റർ പ്രതിഷേധം.
അതേസമയം കെ മുരളീധരനെ കുരുതി കൊടുത്തവര്‍ രാജിവെയ്ക്കുക എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തൃശൂര്‍ ഡിസിസി ഓഫീസിന് മുമ്ബില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയിരുന്നു. നാട്ടിക സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇസ്മായില്‍ അറയ്ക്കലാണ് പ്രതിഷേധിച്ചത്. പ്ലക്കാര്‍ഡുമായായിരുന്നു പ്രതിഷേധം. കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശൂരില്‍ ടി എൻ പ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെയും പോസ്റ്റർ പ്രചരിച്ചിരുന്നു. പ്രതാപന് ഇനി വാർഡില്‍ പോലും സീറ്റില്ല, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ രാജി വെക്കണമെന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്.