ആദിവാസികള്‍ക്ക് പുനരധിവാസവും സമൂഹത്തോട് സംവദിക്കാനുള്ള അവസരവും ഒരുക്കും; എംഎല്‍എ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍

ആദിവാസി മേഖലകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് സമൂഹവുമായി സംവദിക്കാനുള്ള അവസരം ഒരുക്കികൊടുക്കണമെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ. പട്ടികജാതി പട്ടിക-വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം സീതത്തോട് ആങ്ങമൂഴി മേഖലകളിലെ ആദിവാസികളുടെ പുനരധിവാസത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനമേഖലയ്ക്കുള്ളില്‍ സ്ഥിരമായി ഒരിടത്തു താമസിക്കാതെ മാറി മാറി താമസിച്ചു കൊണ്ടിരിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് പുറം ലോകത്തെ കൂടി പരിചയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നിയമസഭയും, സെക്രട്ടറിയേറ്റും, ജില്ലാ കളക്ടറേറ്റും ഉള്‍പ്പടെയുള്ള ഭരണസിരാകേന്ദ്രങ്ങളും,, കടലും, നദികളും, സാംസ്‌കാരിക കേന്ദ്രങ്ങളും, ഗ്രാമങ്ങളും, നഗരങ്ങളും, വ്യവസായശാലകളുമെല്ലാം കാണാന്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇതെല്ലാം തൊഴില്‍ സാധ്യതയെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചുമൊക്കെയുള്ള അവബോധം അവരില്‍ വളര്‍ത്താന്‍ സഹായകരമാകമെന്നും എംഎല്‍എ പറഞ്ഞു. മനുഷ്യാവകാശങ്ങളുടേയും മാനവിക വികസനത്തിന്റേയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും പോഷകാഹാരക്കുറവ് പോലെയുള്ള മാരക പ്രശ്‌നങ്ങള്‍ മൂലം കഷ്ടപ്പെടുന്ന ആളുകള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് ഖേദകരമായ കാര്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
ആദിവാസി ജനങ്ങളുടെ രീതി അത്തരത്തിലാണ് എന്ന് കരുതുന്ന നമ്മുടെ സമീപനം മാറ്റണമെന്നും അവര്‍ക്ക് മനസിലാകുന്ന തരത്തില്‍ കാര്യങ്ങള്‍ വിശദമാക്കി കൊടുക്കണമെന്നും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് അവരില്‍ അവബോധം സൃഷ്ടിക്കണമെന്നും കളക്ടര്‍ പറഞ്ഞു. മൂഴിയാര്‍ പവര്‍ഹൗസിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞു കിടക്കുന്ന കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകളില്‍ ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കാന്‍ കെഎസ്ഇബിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
ആദിവാസി മേഖലകളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവിധ വകുപ്പുകള്‍ യോഗത്തില്‍ വിശദീകരിച്ചു. മൂഴിയാറിലും സീതത്തോടും താമസിക്കുന്ന ആദിവാസി ജനങ്ങള്‍ക്ക് ആധാറില്ലാത്ത കാരണത്താല്‍ ബാങ്ക് അക്കൗണ്ട് എടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും ആധാറില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കി കൊടുക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
കൂടാതെ, ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ആദിവാസി ഊരുകളിലെ കുട്ടികള്‍ക്കായി ബാങ്ക് ജോലി ലഭിക്കുന്നതിനുള്ള പരിശീലനം നടത്താനും യോഗത്തില്‍ തീരുമാനമായി. കോവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനായിട്ടായിരിക്കും നടത്തുക. എല്ലാവര്‍ക്കും ഓണ്‍ലൈന്‍ ക്ലാസില്‍ കയറുക പ്രാവര്‍ത്തികമല്ലാത്തതിനാല്‍ കുട്ടികളെ ഒരിടത്ത് എത്തിച്ച് ക്ലാസ് ഒരുമിച്ച് നടത്തും. ടിപിആര്‍ കുറയുന്ന മുറയ്ക്ക് അന്‍പത് പേരെ വച്ച് ക്ലാസുകള്‍ നടത്താമെന്നും യോഗത്തില്‍ തീരുമാനമായി. കോച്ചിംഗ് ക്ലാസ് നടത്തുന്നതിന് മുന്‍പ് അതിന്റെ ആവശ്യകതയെ കുറിച്ചുള്ള ഒരു ബോധവത്ക്കരണക്ലാസ് നടത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ബാങ്ക് ജോലിക്ക് 28 വയസാണ് വേണ്ടത്. എന്നാല്‍ ആദിവാസി ഗ്രൂപ്പിലുള്ളവര്‍ക്ക് അഞ്ച് വയസ് വരെ ഇളവുണ്ട്. അങ്ങനെ നോക്കുമ്പോള്‍ 31 വയസുള്ളവരെ വരെ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ് പറഞ്ഞു.
കുട്ടികള്‍ സ്‌കൂളുകളില്‍ കൃത്യമായി എത്തുന്നുണ്ടോയെന്ന് അറിയാനുള്ള പരിശോധനകള്‍, വിമുക്തിയുമായി ചേര്‍ന്ന് ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണം, കുട്ടികളെ കൃത്യമായി എത്തിക്കുന്നതിനായി വാഹന സൗകര്യം, ഉച്ചഭക്ഷണം, മെഡിക്കല്‍ ക്യാംപുകള്‍, വിതരണം ചെയ്യുന്ന ഹെല്‍ത്ത് മിക്‌സുകള്‍ കൃത്യമായി കഴിക്കുന്നുണ്ടോയെന്ന് അറിയാനുള്ള പരിശോധന എന്നിവ നടത്തണമെന്ന് അതത് വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാകളക്ടര്‍ ദിവ്യഎസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ജില്ലാ ട്രൈബര്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എസ്.എസ്. സുധീര്‍, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, ട്രൈബല്‍ വകുപ്പ്, കെഎസ്ഇബി, പഞ്ചായത്ത്, വനംവകുപ്പ്, കുടുംബശ്രീ, ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, തുടങ്ങി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles