ദില്ലി: രാഹുല്‍ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവാകും. കോണ്‍ഗ്രസിൻ്റെ ലോക്സഭാ കക്ഷി നേതാവായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയില്‍ എംപിയായി തുടരുമെന്നും വിവരമുണ്ട്. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഒഴിവില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കാനാണ് തീരുമാനം. പ്രതിപക്ഷ നേതാവാകാൻ പ്രവർത്തക സമിതി രാഹുല്‍ ഗാന്ധിയോടാവശ്യപ്പെട്ടെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
പ്രതിപക്ഷത്തെ നയിക്കാൻ രാഹുല്‍ ഗാന്ധിയാണ് ഏറ്റവും യോഗ്യൻ. മോദിക്കെതിരായ പോരാട്ടത്തില്‍ രാഹുലിൻ്റെ നയങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടി. പ്രവർത്തക സമിതിയുടെ വികാരം രാഹുല്‍ മനസിലാക്കും. ഉടൻ തീരുമാനം ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് പ്രവർത്തക സമിതി പ്രമേയം പാസാക്കി. സംസ്ഥാനങ്ങളില്‍ നേരിട്ട തിരിച്ചടിയെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. രാഹുല്‍ ഏത് മണ്ഡലം നിലനിർത്തുമെന്നതില്‍ പാർലമെൻറ് ചേരുന്ന 17 മുൻപ് തീരുമാനം വരുമെന്നാണ് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞത്.