തൃശൂർ: തൃശൂരില്‍ മലയോര ഹൈവേയിലെ ഓട നിർമാണം വിചിത്രം. ഒറ്റ വൈദ്യുതി പോസ്റ്റ് പോലും ഓടയില്‍ നിന്ന് മാറ്റി സ്ഥാപിച്ചിട്ടില്ല. എന്താണ് കരാറുകാരും പൊതുമരാമത്ത് വകുപ്പും ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. തൃശൂരിലെ പട്ടിക്കാട് മുതല്‍ പീച്ചി വരെയുള്ള ഹൈവേയില്‍ ഓട നിർമ്മാണ പ്രവർത്തനങ്ങള്‍ തകൃതിയായി നടക്കുകയാണ്. എന്നാല്‍ വഴിയരികിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാതെയാണ് ഇരുവശത്തും ഓടയുടെ നിര്‍മ്മാണം.
ഓടയുടെ ഉള്‍വശത്ത് പകുതി ഭാഗവും പോസ്റ്റാണ്. ചെറിയൊരു തടസമുണ്ടായാല്‍ പോലും വെള്ളമൊഴുക്കിനെ ബാധിക്കും. വെള്ളം സുഗമമായി ഒഴുകാൻ ഉണ്ടാക്കുന്ന ഓട, വെള്ളക്കെട്ടിന് കാരണമാകുമോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. അശാസ്ത്രീയമായ ഓട നിർമ്മാണം പല തവണ ശ്രദ്ധയില്‍ പെടുത്തിയിട്ടും പിർബ്ലുഡി അധികൃതർ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ശക്തമായ മഴ പെയ്താല്‍ ഓട നിറഞ്ഞു റോഡിലേക്ക് വെള്ളമെത്തുമെന്നാണ് ആരോപണം. ജനപ്രതിനിധികള്‍ ഇടപെട്ട് ഓട നിർമ്മാണത്തിലെ അപാകതകള്‍ ഉടൻ പരിഹരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.