ടി പി കേസ് പ്രതികളുടെ ശിക്ഷായിളവ്‌; ജയില്‍ മാനുവലിന് വിരുദ്ധം; പ്രതികള്‍ക്കെതിരെ മൊഴികൊടുത്ത 1200 കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കുന്ന നടപടിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

കോട്ടയം : ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള സർക്കാർ തീരുമാനം ജയില്‍ മാനുവലിന് വിരുദ്ധമാണെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പരോള്‍ നല്‍കിയത് തന്നെ നിയമ വിരുദ്ധമാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. സിപിഎമ്മിന്റെ തിരുത്തല്‍ ഇതാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ച്‌ ആലോചിക്കേണ്ട. ജയില്‍ നിയമം ലംഘിച്ചവർ കൂടിയാണ് പ്രതികളെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തവർക്ക് ഇളവ് നല്‍കുക സാധ്യമല്ല. ഓള്‍ ഇന്ത്യ സർവീസുള്ള ഡിജിപി എങ്ങനെയാണ് ഇത് ചെയ്യുന്നത്. ഹൈക്കോടതി വിധി ലംഘിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. നിയമത്തിനു മുകളിലൂടെ പറക്കാനാണ് സർക്കാർ ശ്രമം. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പ്രതികളെ മോചിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പ്രതികള്‍ക്കെതിരെ മൊഴികൊടുത്ത 1200 കുടുംബങ്ങളേയും പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് ഇതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Advertisements

ഹൈക്കോടതി വിധി മറികടന്ന് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നു പേരെ ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനാണ് സർക്കാർ തീരുമാനം. പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് വിവരം. കണ്ണൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ടാണ് പൊലീസിന് കത്ത് നല്‍കിയത്. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീല്‍ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്.

Hot Topics

Related Articles