ജെപ്തി ഭീഷണി നേരിടുന്ന കുടുംബങ്ങളെ കടക്കെണിയിൽ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി : തട്ടിപ്പ് നടത്തിയത് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിൽ

തലയോലപറമ്പ്: ജപ്തിഭീഷണി നേരിടുന്ന നിർധന കുടുംബങ്ങളുടെ വായ്പ തീർത്ത് ആധാരം തിരിച്ചെടുത്തുനൽകാമെന്നും വിദ്യാഭ്യാസ വായ്പ തരപ്പെടുത്തി നൽകാമെന്നും വാഗ്ദാനം നൽകി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയതായി പരാതി. പരാതിയെ തുടർന്ന് പോലീസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ ഓഫീസ് അടച്ചുപൂട്ടി. 2024ൽ വൈക്കം രജിസ്ട്രാർ ഓഫീസിൽ നിർഭയ ചാരിറ്റബിൾ ട്രസ്റ്റെന്ന പേരിൽ രജിസ്റ്റർ ചെയ്ത സംഘടന കടക്കെണിയിലായ നിർധനരായ പട്ടികജാതി കുടുംബങ്ങളെയടക്കമാണ് കബളിപ്പിച്ചു പണം തട്ടിയത്. ഇവരുടെ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന കേരള കൺസ്യൂമർ പ്രൊട്ടക് ഷൻ സർവീസ് സൊസൈറ്റി പണം നഷ്ടമായവരെ സംഘടിപ്പിച്ച് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വൈക്കം ഡി വൈ എസ് പി സിബിച്ചൻ ജോസഫിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വൈക്കം, തലയോലപറമ്പ്, വൈക്കം ഡിവൈഎസ്പി ഓഫീസ് എന്നിവടങ്ങളിലായി നിർഭയ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ നിരവധി പരാതി ലഭിച്ചിട്ടുണ്ട്.150 രൂപ രജിസ്ട്രേഷൻ ഫീസായി വാങ്ങിയ ശേഷം ബാങ്കിൽ സംസാരിച്ചു ജപ്തിയൊഴിവാക്കുന്നതിൻ്റെ ഭാഗമായി 10,000 രൂപയോളം വാങ്ങിയാണിവർ തട്ടിപ്പ് നടത്തിയത്. വൈക്കത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേരെ ഇവർ കബളിപ്പിച്ചതായാണ് ആരോപണം ഉയരുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരങ്ങൾ ലഭിക്കാതിരുന്നതോടെ വായ്പക്കാർ ബാങ്ക് അധികൃതരെ സമീപിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്. ചെങ്ങന്നൂർ സ്വദേശിനിയായ മധ്യവയസ്കയാണ് ട്രസ്റ്റിലെ പ്രധാനി. ഇവർ സമാന രീതിയിൽ അയ്മനത്തും തട്ടിപ്പു നടത്തിയതായി ആരോപണമുണ്ട്. ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മറവിൽ നിർധന കുടുംബങ്ങളെ കബളിപ്പിച്ച് പണം തട്ടിയ സംഘടന ഭാരവാഹികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള കൺസ്യൂമർ പ്രൊട്ടക്ഷൻ സർവീസ് സൊസൈറ്റി കൺവീനർ ടി.ആർ.പ്രകാശൻ, ചെയർമാൻ ഷാജി ജോസ്,പി.ബൈജു എന്നിവർ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles