ചങ്ങനാശ്ശേരി : മണ്ണ് മാഫിയയുടെ നേതൃത്വത്തിൽ പുഴവാതിൽ വയൽ നികത്തുന്നതിന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള തോട് മണ്ണിട്ട് മൂടുകയും നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതായി പരാതി. ചങ്ങനാശ്ശേരി നഗരസഭ 30-ാം വാർഡിൽ രമണൻ നഗറിന് സമീപത്തെ 65 സെൻറ് വയൽ ഭൂമിയാണ് നികത്തുന്നത്.
അധികൃതർക്ക് പരാതി നൽകിയെങ്കിലും 65 സെൻ്റോളം വരുന്ന വയൽ നികത്തുന്നതിന് ഒത്താശ ചെയ്യുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. 2018ലെയും 19 ലെയും മഹാപ്രളയത്തിൽ വലിയ നാശം വിതച്ച പ്രദേശമാണ് ഇവിടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മിതമായ അളവിൽ മഴപെയ്താൽ പോലും ഈ പ്രദേശങ്ങൾ വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാണ്. അനധികൃതമായി മണ്ണിട്ട് വയലുകൾ നികത്തുന്നത് മൂലം ഭാവിയിലും ദുരന്തങ്ങൾ ആവർത്തിക്കുമെന്ന് ആശങ്കയിലാണ് ഈ പ്രദേശത്തുള്ളവർ. താമസിക്കുന്നത് തോട് മണ്ണിട്ട് മൂടുന്നതിന് നഗരസഭയിൽ നിന്നും യാതൊരുവിധ അനുമതിയും നൽകിയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.
ഈ പ്രദേശത്തുള്ള റോഡുകൾ ഇൻറർലോക്കുകൾ പാകിയാണ് നിർമ്മിച്ചിട്ടുള്ളത്. ഈ സ്ഥലത്ത് മണ്ണടിക്കുന്നതിന് വേണ്ടി എത്തുന്നത് ഏറ്റവും വലിയ ടോറസ് ലോറികളാണ്. ഭാരം കേറ്റിയെത്തുന്ന ഇത്തരം ടോറസ് ലോറികൾ ഈ റോഡിനും കേടുപാടുകൾ സംഭവിക്കുന്നതിന് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ റോഡ് താഴ്ന്നു പോവുകയും ചെയ്തിട്ടുണ്ട്.
എന്നാൽ താലൂക്ക് ഓഫീസിലെയും വില്ലേജിലെയും ഉദ്യോഗസ്ഥർ ഇതൊന്നും അറിഞ്ഞ മട്ടില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വില്ലേജ് ഓഫീസർ ഈ പ്രവർത്തികൾ നിർത്തിവയ്ക്കുന്നതിനുള്ള സ്റ്റോപ്പ് മെമ്മോ പോലും നൽകാതെ മണൽ മാഫിയയ്ക്ക് ഒത്താശ ചെയ്തു നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജില്ലാ കളക്ടർക്കും, കേരള ഹരിത ട്രൈബ്യൂണലിലും ഇത് സംബന്ധിച്ച് പരാതി നൽകുന്നതിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ.